റിയാദ്-നീണ്ട ഇടവേളക്ക് ശേഷം റിയാദിലെ മൃഗശാല വീണ്ടും തിരിച്ചെത്തി. വൻ ശേഷിയോടെയാണ് റിയാദ് സൂ വീണ്ടും കാഴ്ച്ചക്കാരെ ആകർഷിക്കാനായി എത്തിയത്. നിരവധി വന്യജീവികളെ മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂറിലേറെ നടന്നുസഞ്ചരിക്കാനുള്ള ദൂരം ഇതിനകത്തുണ്ട്. ആറു മേഖലയായി തിരിച്ചാണ് വന്യമൃഗങ്ങളെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് മൃഗശാലയിലേക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം. പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസുകൾ മുൻകൂട്ടി റിസർവ് ചെയ്യണം. ഇന്ന് രാവിലെ മുതൽ വൻ തിരക്കാണ് പാർക്കിൽ അനുഭവപ്പെടുന്നത്.
ബോംഗോ ഹൗസ്, മൂങ്ങ വീട്, കംഗാരു, കടുവ, കരടി, ആന, സിംഹം എന്നിവക്ക് തീറ്റ നൽകുന്നതിനുള്ള അവസരം, ജിറാഫിനെ മേയ്ക്കുന്ന അനുഭവം,
റെഡ് പാണ്ട അനുഭവം എന്നിവയും കാർഷികാനുഭവങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറെ വൃത്തിയോടെ ഒരുക്കിയിരിക്കുന്ന മൃഗശാല വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ആദ്യദിവസം ഇവിടെ സന്ദർശനം നടത്തിയ മലയാളി മൻസൂർ കാരയിൽ പറഞ്ഞു. എന്തു സഹായത്തിനും സദാ സന്നദ്ധരായ വളണ്ടിയർമാരും ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.