റിയാദ് - ജിസാനു നേരെ ഹൂത്തി മിലീഷ്യകൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യെമനി കൊല്ലപ്പെടുകയും പതിനൊന്നു സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. യെമനിലെ അംറാൻ ഗവർണറേറ്റിൽ നിന്നാണ് ജിസാൻ ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ടത്. ബുധനാഴ്ച രാത്രി 8.34 ന് ആണ് മിസൈൽ സഖ്യസേനയുടെ ശ്രദ്ധയിൽ പെട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ആകാശത്തു വെച്ച് സഖ്യസേന പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ ജനവാസ മേഖലയിൽ ചിതറിത്തെറിച്ചാണ് ഒരാൾ മരണപ്പെടുകയും പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
യു.എൻ രക്ഷാസമിതി 2216, 2231 നമ്പർ പ്രമേയങ്ങൾ വെല്ലുവിളിച്ചും ലംഘിച്ചും ഹൂത്തികൾക്ക് ഇറാൻ വിനാശകരമായ ആയുധങ്ങൾ നൽകുന്നത് തുടരുന്നതാണ് ജിസാനു നേരെയുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം തെളിയിക്കുന്നത്. ജനവാസ കേന്ദ്രങ്ങൾക്കും നഗരങ്ങൾക്കും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
ബുധനാഴ്ച രാത്രി ജിസാൻ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ ഹൂത്തികളെ ലക്ഷ്യമിട്ട് സഖ്യസേന ഇന്നലെ വ്യോമാക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഹൂത്തികളെ ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയത്. കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യൽ അടക്കം ഇറാനു കീഴിലെ ഹൂത്തി മിലീഷ്യകൾ നടത്തുന്ന കുറ്റകൃത്യങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും എതിരെ സഖ്യസേന മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.