Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ഇസ്രായില്‍ ക്രൂരത തുടരന്നു; അറബ് ലീഗ്-ഒ.ഐ.സി അടിയന്തര യോഗം ഇന്ന് റിയാദില്‍

റിയാദ്-ഗാസയിലെ ഇസ്രായില്‍ ക്രൂരതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അസാധാരണ അറബ് ലീഗ് ഉച്ചകോടി റിയാദില്‍ ചേരുന്നു. അറബ് ലീഗ്, ഒ.ഐ.സി അംഗരാജ്യങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. ഉച്ചകോടിക്കായി വിവിധ രാഷ്ടത്തലവന്മാര്‍ ഇന്നലെ റിയാദിലെത്തി. ഇരു സംഘടനകളിലെയും അംഗരാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഇസ്രായില്‍ ആക്രമണത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ടു വരികയാണ്.
ഗാസ യുദ്ധവും ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും ഉടനടി നിര്‍ത്തണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് റിയാദില്‍ സൗദി, ആഫ്രിക്കന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക ആക്രമണത്തെയും സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെയും അന്താരാഷ്ട്ര മാനുഷിക നിയമം തുടര്‍ച്ചയായി ലംഘിക്കുന്നതിനെയും അപലപിക്കുന്നു. പശ്ചിമേഷ്യയില്‍ സ്ഥിരതയും ശാശ്വത സമാധാനവുമുണ്ടാക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കണം.
സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും പിന്തുണക്കുന്നു. സുഡാനില്‍ പരസ്പരം പോരടിക്കുന്ന സൈന്യവും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സസും ജിദ്ദയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നു. സുഡാന്റെ അഖണ്ഡതയും സുരക്ഷയും ആര്‍ജിത നേട്ടങ്ങളും കൂത്തുസൂക്ഷിക്കാനുള്ള അടിസ്ഥാനം സംവാദത്തിന്റെ ഭാഷയാകണമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

Latest News