Sorry, you need to enable JavaScript to visit this website.

മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം, സംഘര്‍ഷം, ലാത്തിച്ചാര്‍ജ് നൂറുപേര്‍ അറസ്റ്റില്‍

ആലപ്പുഴ- മാവേലിക്കര പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്. നൂറോളം പേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുമായി മണ്ണുമാഫിയ പോലീസ് സന്നാഹത്തോടെയാണ് മണ്ണെടുക്കാനെത്തിയത്. മണ്ണ് എടുക്കുന്നതറിഞ്ഞ് പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേര്‍ക്ക് പോലീസ് ലാത്തി വീശുകയായിരുന്നു.
ഒരു സ്ത്രീയുള്‍പ്പടെ 17 പേരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തുകയും ഇവിടേക്കുള്ള വഴികള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ചെയ്തു. എം എല്‍ എയുടെ നേതൃത്വത്തില്‍ കെ.പി. റോഡില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയ പ്രവര്‍ത്തകരെ ബലമായി അറസ്റ്റു ചെയ്തു തുടങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
സ്ത്രീകളെയടക്കം നിരവധി പേര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റു. റോഡില്‍ കൂടി വലിച്ചിഴച്ചും ലാത്തി കൊണ്ട് അടിച്ചുമാണ് സമരക്കാരെ പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്. ഇതിനിടെ ആഭ്യന്തര വകുപ്പിനെതിരെ എം എല്‍ എ അരുണ്‍കുമാര്‍ രംഗത്തെത്തി. പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ മണ്ണു മാഫിയാ ഏജന്റുമാരായ പ്രവര്‍ത്തിച്ചതായി സംശയിക്കുന്നതായി എംഎല്‍എ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ധൃതി പിടിച്ചുള്ള പോലീസ് നടപടിയുണ്ടായത്. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി പ്രതിഷേധിച്ചു. മണല്‍മാഫിയ മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പകരം മന്ത്രിയും എം എല്‍ എയും ഇടത് നേതാക്കളും സമരം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എം പി കുറ്റപ്പെടുത്തി.

 

Latest News