ന്യൂദൽഹി- ഖത്തറിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരായ എട്ടു മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർക്കാണ് വധശിക്ഷ വിധിച്ചത്. ഇതിൽ ഒരു മലയാളിയുമുണ്ട്.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അറസ്റ്റിലായ എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ഖത്തറിന് അപ്പീൽ നൽകി. ഇന്ത്യ ഇക്കാര്യത്തിൽ നേരത്തെ തന്നെ അപ്പീൽ നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വിധി തങ്ങളെ ഞെട്ടിച്ചതായി ഇന്ത്യൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഖത്തർ കോടതി പുറപ്പെടുവിച്ച വിധി രഹസ്യാത്മകമാണെന്നും ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂവെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഞങ്ങൾ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അവരുടെ കുടുംബത്തെ ദൽഹിയിൽ കണ്ടു. നിയമപരവും കോൺസുലാർ പിന്തുണയും ഞങ്ങൾ തുടർന്നും നൽകുമെന്ന് ബാഗ്ചി ആവർത്തിച്ചു.