Sorry, you need to enable JavaScript to visit this website.

മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; കനത്ത മഴ തുടരുന്നു, സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്- സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും ഉരുള്‍പൊട്ടി. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. അടിമാലിയിലും ചേലച്ചുവടിലും ഉരുള്‍പൊട്ടലില്‍ ഏഴുപേരെ കാണാതായി. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
 അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി.
വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. നാലുപേരെ രക്ഷപെടുത്തിയി. പോലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി.
 
ഇന്നു നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി.
പാലക്കാട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.  കോഴിക്കോട് താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ യു.വി.ജോസ് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ നിലമ്പൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
 

Latest News