കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്ഡിനിടെ  എന്‍ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം- കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇ.ഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം. എന്‍ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുന്നുപൂജപ്പുരയിലെ വസതിയിലെ പരിശോധന പൂര്‍ത്തിയായി. വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു.
മില്‍മയുടെ വാഹനത്തിലാണ് ഭാസുരാംഗനെ കൊണ്ടുപോയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.
ബാങ്കില്‍ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂര്‍ക്കടയില്‍ ഉള്ള മുന്‍ സെക്രട്ടറിയുടെ വീട്ടിലുമാണ് പരിശോധന നടന്നത്.

Latest News