സുരേഷ് ഗോപിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വ്യാജ വാര്‍ത്തക്കെതിരെ ഷാജി കൈലാസ് രംഗത്ത്

തിരുവനന്തപുരം - നടന്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ സംവിധായകന്‍ ഷാജി കൈലാസ്. വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തണമെന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. 'കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണമായും കയ്യില്‍നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈകൊണ്ടുള്ള പ്രയോഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറിപ്പോയി. ഞാനതു പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്‌റ്റൈലില്‍ തട്ടിക്കയറി... ഇങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയര്‍ ചെയ്യുന്നത് കാണുവാന്‍ ഇടയായി. ഒന്നോര്‍ക്കുക.. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍.

ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാം. അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃത്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്.

 

Latest News