Sorry, you need to enable JavaScript to visit this website.

തൃശ്ശൂരില്‍ ബാഗ് തട്ടിപ്പറിച്ചതിനെ ചൊല്ലി  തര്‍ക്കം, യുവാവ് കുത്തേറ്റു മരിച്ചു

തൃശ്ശൂര്‍-റെയില്‍വേസ്റ്റേഷന്‍ വഞ്ചിക്കുളം ഭാഗത്ത് രാത്രിയുണ്ടായ കത്തിക്കുത്തില്‍ ഒരു യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഒളരിക്കര തെക്കേല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ശ്രീരാഗ് (26) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരന്‍ ശ്രീരേഖ്, അജ്മല്‍, ശ്രീരാജ് എന്നിവര്‍ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാം കവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാന്‍ജി മൂലയില്‍ തമ്പടിക്കുന്ന ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. വലിച്ചുവാരിയിട്ട സാധനങ്ങള്‍ തിരികെ വയ്ക്കാന്‍ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
അജ്മല്‍ ദിവാന്‍ജിമൂലയിലെ താമസക്കാരനാണ്. പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരേഖും ശ്രീരാജും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അഫ്താഫിനെ പരിക്കേറ്റ നിലയില്‍ കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുസംഘത്തിലുംപെട്ട രണ്ടുപേര്‍ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. റെയില്‍വേസ്റ്റേഷന്‍ മുതല്‍ പൂത്തോള്‍ വരെ തെരുവുവിളക്കുകള്‍ പോലുമില്ല. ലഹരിവില്‍പ്പനക്കാരുടെ താവളമാണ് ഇവിടം.

Latest News