Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവര്‍ണര്‍ക്കെതിരെ കേരളത്തിന്റെ ഹരജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂദല്‍ഹി- സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കും. ഇന്നലെ പഞ്ചാബ് സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുന്നതിനിടെ കേരളത്തിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കേരളത്തിലെ വിഷയം സൂചിപ്പിച്ചപ്പോഴാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്. സുപ്രീംകോടതിയില്‍ കേരളം ഹരജി നല്‍കിയതിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തില്‍ കേരളം ബെഞ്ചിന് മുമ്പാകെ അതൃപ്തി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹരജി ഫയല്‍ ചെയ്തതിന് പിന്നാലെ സുപ്രീംകോടതിയില്‍ പോരാടുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞതായി കെ.കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെയാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഗവര്‍ണറെ എന്തിന് കക്ഷിയാക്കണമെന്ന് സുപ്രീം കോടതി റജിസ്ട്രി ആരാഞ്ഞു. ഭരണഘടനയുടെ 200 ാം അനുച്ഛേദ പ്രകാരമുള്ള ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട ഹരജിയായതിനാലാണ് ഗവര്‍ണറെ കക്ഷി ചേര്‍ത്തതെന്ന് സംസ്ഥാനം മറുപടി നല്‍കി. ഹരജിയിലെ ചില പിഴവുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ. ശശിക്ക് കൈമാറിയ കത്തിലാണ് റജിസ്ട്രി ഈ ചോദ്യം ഉന്നയിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം കോടതിക്ക് തൃപ്തികരമായി.
കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച  റിട്ട് ഹരജിയില്‍ ഗവര്‍ണറാണ് ഒന്നാം എതിര്‍കക്ഷി. രാജ്ഭവന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണനുമാണു ഹരജിക്കാര്‍.

 

Latest News