Sorry, you need to enable JavaScript to visit this website.

വിയ്യൂർ ജയിലിൽ കൊടി സുനിയും സംഘവും ആക്രമിക്കാൻ കാരണം ഭക്ഷണത്തെച്ചൊലിയുള്ള തർക്കം

തൃശൂർ -  വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ സംഘർഷം. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി  കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ജയിൽ ജീവനക്കാരെ മർദ്ദിക്കാൻ കാരണം ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കം. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്നു ജയിൽ ജീവനക്കാർക്ക്  പരുക്കേറ്റു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഞായറാഴ്ച  ഉച്ചയ്ക്ക് രണ്ടു  മണിയോടെയായിരുന്നു സംഭവം. കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫീസിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വാക്കു തർക്കത്തിനു പിന്നാലെ സംഘം ഓഫിസിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.
കമ്പിയും മറ്റുമായി എത്തിയ സംഘം ജയിൽ ഓഫിസിലെ ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തു. തടയാനെത്തിയ മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് തടവുകാരെ കീഴ്‌പ്പെടുത്തി സംഘർഷത്തിന് അയവ് വരുത്തിയത്.
ജയിലിനകത്ത് രണ്ടു വിഭാഗങ്ങൾ തമ്മിൽ ഭക്ഷണത്തിൽ ചൊല്ലി ഉണ്ടായ തർക്കമാണ് വൻ സംഘർഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരം  സ്വദേശിയും  കൊലക്കേസിലെ പ്രതിയുമായ  കാട്ടുണ്ണിയുടെ നേത്വത്തിലുള്ള  സംഘമാണ് ഉച്ച ഭക്ഷണ സമയത്ത് കൊടി സുനിയുടെ സംഘവുമായി ഏറ്റുമുട്ടിയത്.  സംഘർഷത്തിൽ  ഭക്ഷണ സാധനങ്ങളും   പാത്രങ്ങളും  അടക്കമുള്ളവ പരസ്പരം എടുത്തറിഞ്ഞു. സംഭവം  കണ്ട്  ഓടിയെത്തിയ
ജയിൽ ഉദ്യോഗസ്ഥർ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച്  കൊണ്ട് പോയി  ഓഫീസിലെത്തിച്ചു. ഈ സമയം  തിരുവന്തപുരത്തുള്ള സംഘത്തലവൻ കാട്ടുണ്ണിയുടെ കൈ മുറിഞ്ഞു. ഇയാൾ ഗ്ലാസ് പൊട്ടിച്ച് അതിന്റെ ചില്ലുകൊണ്ട് കൈ സ്വയം മുറിക്കുകയായിരുന്നു എന്നും കൊടി സുനിയുടെ സംഘം ഇയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും വാദമുണ്ട്.
 കാട്ടുണ്ണി അടക്കമുള്ള സംഘത്തെ ജയിൽ അധികൃതർ  രക്ഷപ്പെടുത്തി കൊണ്ടുപോയത് പ്രകോപിതരായ കൊടി സുനിയും സംഘവും  ജയിൽ ബ്ലോക്കിൽ  പ്രവർത്തിക്കുന്ന ഗാർഡ്  ഓഫിസിൽ  അതിക്രമിച്ചു  കടന്ന്   ആക്രമങ്ങൾ  തുടർന്നു. പ്രിസൺ   ഓഫിസർ അർജ്ജുൻ അടക്കം മൂന്നു ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു, ഇവരെ  ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  പിന്നിട്  വിദഗ്ധ പരിശോധനയ്ക്കായി പ്രിസൺ ഓഫീസർ അർജുനനെ തൃശൂർ കവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഞായറാഴ്ച ആയതിനാൽ ഉന്നത ഉദ്യോഗസ്ഥർ ആരും ജയിലിൽ ഉണ്ടായിരുന്നില്ല. സമീപത്തെ ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലി ഹൽ നിന്നും കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്.
അതിസുരക്ഷ ജയിൽ  സൂപ്രണ്ടിന്റെ  പരാതിയുടെ  അടിസഥാനത്തിൽ വീയ്യൂർ പോലീസ്  കേസ്  എടുത്ത്  അന്വേഷണം ആരംഭിച്ചിട്ടുണ്ട് .സംഭവം  വളരെ  ഗൗരവമായതിനാൽ ഉന്നത അധികാരികളിൽ നാളെ ജയിലിൽ എത്തും. കൊടി സുനിയുടെ ജയിൽ മാറ്റം അടക്കമുള്ള നടപടികൾക്കും സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്.

Latest News