ലോണ്‍ എടുത്ത വയോധികയ്ക്ക് ജപ്തി ഭീഷണി,  മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്-സര്‍ക്കാര്‍ പതിച്ചുനല്‍കിയ മൂന്ന് സെന്റിലെ വീട്ടില്‍ കഴിയുന്ന 74 കാരിയും കുടുംബവും സ്വകാര്യബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബാലുശേരി പോലീസ് ഇന്‍സ്പെക്ടര്‍ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. നവംബര്‍ 28ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മുക്കം നഗരസഭയില്‍ പനച്ചിങ്ങല്‍ കോളനിയില്‍ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.2019 ല്‍ മകളുടെ വിവാഹം നടത്താനായി മഹേന്ദ്ര ഹോം ഫിനാന്‍സിന്റെ ബാലുശേരി ശാഖയില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്തു. കോവിഡ് വന്നതോടെ തിരിച്ചടവ് മുടങ്ങി. മൂന്നു സെന്റിന് മറ്റ് ബാങ്കുകള്‍ വായ്പ നല്‍കാത്തതു കാരണമാണ് സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുക്കേണ്ടി വന്നത്. ഇതു വരെ 1, 70,000 രൂപഅടച്ചിട്ടുണ്ട്.ഇനി 1,50,000 കൂടി അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

Latest News