Sorry, you need to enable JavaScript to visit this website.

പ്രിന്‍സിപ്പലിനെതിരെ 50 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി

അമൃത്‌സര്‍- ഞെട്ടിപ്പിക്കുന്ന ലൈംഗികാതിക്രമ പരാതിയാണ് ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്ന് പുറത്തുവന്നത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെയുള്ള പരാതിക്കാര്‍. അറുപത് വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പലിനെതിരെ രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.
ഇതില്‍ 50 വിദ്യാര്‍ത്ഥിനികള്‍ നല്‍കിയത് ലൈംഗികാതിക്രമ പരാതിയാണ്. ബാക്കി 10 വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേ സമയം പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്റ്റംബര്‍ 14ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30ന് ആണ് പോലീസ് നടപടിയെടുത്തതെന്നും രേണു ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.
ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലുള്ളത്. സെപ്റ്റംബര്‍ 13ന് വിദ്യാര്‍ത്ഥിനികള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ പരാതികളെല്ലാം പൊലീസിന് കൈമാറിയെന്നും എന്നാല്‍ ഒക്ടോബര്‍ 29 വരെ പോലീസ് നടപടിയെടുത്തില്ലെന്നുമാണ് ഭാട്ടിയ പ്രതികരിച്ചത്. പോലീസ് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ പോലീസ് സൂപ്രണ്ടന്റുമായി ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും തെളിവുകളുണ്ട്.
മുന്‍പ് ജോലി ചെയ്തിരുന്ന രണ്ട് സ്‌കൂളുകളിലും പ്രിന്‍സിപ്പലിനെതിരെ സമാനമായ പരാതികളുണ്ട്. അതേ സമയം പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഒരു അദ്ധ്യാപിക കൂട്ടുനിന്നതായും പരാതിയുണ്ട്. കൂടാതെ പരാതി നല്‍കിയ കുട്ടികളില്‍ ചിലരെ അജ്ഞാതര്‍ ഫോണിലൂടെ പരാതി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പറയുന്നു.
ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍  പ്രിന്‍സിപ്പലിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Latest News