ഗാസ- ഫലസ്തീനിലെ ഗാസ മുനമ്പിലെ ആശുപത്രിക്ക് നേരെ ഇസ്രായിൽ വ്യോമാക്രമണം. ഗാസയിലെ അൽഷിഫ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് വ്യൂഹങ്ങളെയാണ് ആക്രമിച്ചത്. ഇതിൽ പതിനഞ്ചു പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. നേരത്തെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലെ റഫ അതിർത്തി വഴി കൊണ്ടുപോകാൻ ഒരുങ്ങി നിൽക്കുകയായിരുന്ന ആംബുലൻസുകളെയാണ് ആക്രമിച്ചത്. മെഡിക്കൽ വാഹനത്തെയാണ് ഇസ്രായിൽ ആക്രമിച്ചതെന്ന് ഗാസ ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. 'ഞങ്ങൾ റെഡ് ക്രോസിനെയും റെഡ് ക്രസന്റിനെയും വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായിലിന്റെ ആക്രമണത്തിൽ പരിക്കേറ്റ അയ്യായിരത്തോളം പേരാണ് അൽഷിഫ ആശുപത്രിയിലുള്ളത്. കുടിയൊഴിപ്പിക്കട്ടെ പതിനായിരത്തോളം പേരും ആശുപത്രിക്ക് സമീപത്തുണ്ട്. ഗാസ നഗരത്തിലെയും ഗാസ മുനമ്പിലെയും ഏറ്റവും വലിയ ആശുപത്രിയാണിത്. ഗാസയിൽനിന്ന് വീടുവിട്ടോടിയെ പതിനാലു പേരെ വ്യോമാക്രമണത്തിലൂടെ ഇസ്രായിൽ സൈന്യം കൊന്നിരുന്നു.
അതിനിടെ, ഇസ്രായിലിൽ വർക്ക് പെർമിറ്റുള്ള ആയിരകണക്കിന് ഗാസക്കാരെ ഇന്നലെ ഇസ്രായിലിൽനിന്ന് തിരിച്ചയച്ചതായി ഗാസ ക്രോസിംഗ് അതോറിറ്റി മേധാവി ഹിഷാം അദ്‌വാൻ വാർത്താ എജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. നിരവധി പേർ തെക്കൻ ഗാസയിലെ കരേം അബു സലേം ക്രോസിംഗിലൂടെ കടന്നുപോകുന്നതായി കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണയായി ചരക്കുകൾ പോകാൻ മാത്രമാണ് ഈ അതിർത്തി ഉപയോഗിക്കുന്നത്. യുദ്ധത്തിന് മുമ്പ്, 18,500 ഗാസക്കാർക്ക് ഇസ്രായേലി വർക്ക് പെർമിറ്റ് ഉണ്ടായിരുന്നുവെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗാസക്കാരെ തിരിച്ചയച്ച സംഭവത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. അവരെ തിരിച്ചയക്കുകയാണ്. അവരെ എവിടേക്കാണ് അയക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് പോകാൻ ഒരു വീട് പോലുമില്ലെന്നും ഓഫീസ് അറിയിച്ചു. ഗാസയിൽ ഇസ്രായിൽ കൊലപ്പെടുത്തിയവരുടെ എണ്ണം 9227 ആയി ഉയർന്നതായി ഗാസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 3,826 കുട്ടികളും 2,405 സ്ത്രീകളുമുണ്ട്. 32,500 പേർക്ക് പരിക്കേറ്റു.
24 മണിക്കൂറിനുള്ളിൽ ഗാസയിലെ തങ്ങളുടെ നാല് അഭയകേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി യു.എന്നിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്യു.എ അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായിയൽ സൈന്യം പത്തു ഫലസ്തീനികളെ കൊന്നു. ഗാസയിൽ, ബെയ്ത് ലാഹിയയിലെ സെമിത്തേരിയിൽ ശ്മശാന തൊഴിലാളികൾക്ക് നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ പത്തു ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഒരു ഡസൻ കാൻസർ രോഗികൾ ആശുപത്രി അടച്ചുപൂട്ടൽ മൂലം മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. വടക്കൻ ഗാസയിൽനിന്ന് തെക്കോട്ട് പലായനം ചെയ്യുകയായിരുന്ന 14 ഫലസ്തീനികൾ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്മാർക്കെതിരെ ഇസ്രായിൽ പുതിയ കൂട്ടക്കൊല നടത്തുകയും സ്ത്രീകളും കുട്ടികളുമടക്കം പതിനാലു പേരെ കൊന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽഖുദ്ര പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിലേക്കുള്ള സഹായം വർധിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും സമയം അനുവദിക്കുന്നതിനായി ഗാസയിലെ ഹമാസുമായുള്ള യുദ്ധത്തിൽ മാനുഷികമായ ഇടവേളകൾ അനുവദിക്കണമെന്ന് ഇസ്രായിൽ നേതാക്കളോട് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കൻ മിഡിലീസ്റ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇസ്രയേലിന്റെ യുദ്ധ കാബിനറ്റുമായും ഇക്കാര്യം ചർച്ച ചെയ്തുവെന്നും ബ്ലിങ്കൻ പറഞ്ഞു. എന്നാൽ വെടിനിർത്തൽ ആഹ്വാനം അമേരിക്ക നിരസിച്ചു.