വാഷിംഗ്ടണ്‍-ഇസ്രായില്‍ ഗാസയില്‍ തുടരുന്ന ആക്രണം ഒരു മാസത്തിലേക്ക് അടുത്തിരിക്കെ, യുദ്ധം അവസാനിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ഇതാദ്യമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ ചിന്തില്‍നിന്ന് യു.എസ് പാസ്‌പോര്‍ട്ടുള്ള എല്ലാവരേയും ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നതനിടെയാണ് അദ്ദേഹം താല്‍ക്കാലിക മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തടവുകാരെ പുറത്തെത്തിക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ താല്‍ക്കാലിക യുദ്ധ വിരാമം ആവശ്യമാണെന്നും മിനസോട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബൈഡന്‍ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ 240 പേരെ കുറിച്ചാണ് തടവുകാരെന്ന് ബൈഡന്‍ പരാമര്‍ശിച്ചിരിക്കുന്നത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ബൈഡന്റെ പ്രസംഗം ഒരു ജൂത ആക്ടിവിസ്റ്റ് കുറച്ചുനേരം തടസ്സപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റ ഫലസ്തീനികള്‍ക്കും വിദേശ പാസ്‌പോര്‍ട്ടുള്ളവര്‍ക്കും ഗാസ വിടുന്നതിനായി ഈജിപ്ത് റഫ അതിര്‍ത്തി തുറന്നുകൊടുത്തിട്ടുണ്ട്. ഇസ്രായില്‍, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമാണിത്. പല രാജ്യക്കാരായ ഇരട്ട പൗരത്വമുള്ളവര്‍ ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ബോംബാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.
ഗാസയില്‍ കുടുങ്ങിയ നൂറുകണക്കിന് അമേരിക്കക്കാര്‍ യുദ്ധബാധിത പ്രദേശം വിടാന്‍ ഒരുങ്ങിയതായി സിബിഎസ് റിപ്പോര്‍ട്ടില്‍ വപറയുന്നു. വിദേശ പൗരന്മാര്‍ റഫ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് പോകുകയാണ്.
ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ വ്യാഴാഴ്ച അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചവരില്‍ 400 അമേരിക്കന്‍ പൗരന്മാരുടെ പേരുകള്‍ ഉണ്ടായിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മിനസോട്ടയില്‍ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ഒരു ജൂത റബ്ബിയാണ് യുഎസ് പ്രസിഡന്റ് ബൈഡനെ തടസ്സപ്പെടുത്തിയത്.
ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളെ അമേരിക്ക ഇതുവരെ എതിര്‍ത്തിരുന്നു. ബൈഡന്‍ ഇപ്പോഴും പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ ആഹ്വാനത്തിലെത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബൈഡന്റെ ഉന്നത നയതന്ത്രജ്ഞനായ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായില്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ മാനുഷികമായ താല്‍ക്കാലിക വിരാമത്തിനായി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായിലിനായി ചുവന്ന വര വരക്കില്ലന്നും അവരെ പിന്തുണയ്ക്കുന്നത് തുടരുമെന്നുമാണ് ബൈഡന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഔപചാരികമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തില്‍ രേഖപ്പെടുത്തിയ 14 വേണ്ട വോട്ടുകളില്‍ യു.എസും ഉള്‍പ്പെട്ടിരുന്നു.