ഐ. ഐ. ടി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

വാരാണസി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബി. എച്ച്. യുവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ബൈക്കിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് പെണ്‍കുട്ടിയെ പീഡ്ിപ്പിച്ചത്. ഇവര്‍ നഗ്നയാക്കി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. 

നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നരയോടെ കാംപസില്‍ നടക്കാനിറങ്ങിയ പെണ്‍കുട്ടി ഒരു സുഹൃത്തിനെ കണ്ടുമുട്ടുകയും ഇരുവരും ഒന്നിച്ചു നടക്കുകയുമായിരുന്നത്രെ. അതിനിടയിലാണ് ഒരു ബൈക്കില്‍ മൂന്നുപേര്‍ എത്തി പെണ്‍കുട്ടിയേയും യുവാവിനേയും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയത്. തന്നെ ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുകയും ചെയ്തതായും പറയുന്നു. 

കാമ്പസില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പല ഭാഗങ്ങളിലും സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും സമരക്കാര്‍ പറയുന്നു. താമസസ്ഥലത്തും ക്യാമ്പസിലും സ്ഥാപിച്ചിട്ടുള്ള സി. സി. ടിവികള്‍ പ്രവര്‍ത്തനരഹിതമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ക്യാംപസിലെ എല്ലാ ഗേറ്റുകളും രാത്രി പത്തു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ അടച്ചിടണമെന്ന് ഐഐടി ബിഎച്ച്‌യു ഉത്തരവ് പുറപ്പെടുവിച്ചു. ഈ സമയം, ബിഎച്ച്‌യു സ്റ്റിക്കറുകളുള്ള വാഹനങ്ങളും ഐഐടി ബിഎച്ച്‌യു ഐഡി കാര്‍ഡ് ഉള്ളവരെയും മാത്രമേ കടത്തി വിടാവൂ എന്നും ഉത്തരവില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Latest News