വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നു, ജബാലിയ സ്‌കൂളിനും ബോംബിട്ടു

വെസ്റ്റ് ബാങ്ക്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്ന പ്രക്രിയ ഇസ്രായില്‍ തുടരുകയാണ്. വ്യാഴാഴ്ച 49 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇവരില്‍ 21 പേര്‍ ഹമാസ് പോരാളികളാണെന്നാണ് റിപ്പോര്‍ട്ട്. ഹെബ്രോണില്‍ 12 സായുധ സംഘങ്ങളെയും കസ്റ്റഡിയിലെടുത്തതായി സൈന്യം അറിയിച്ചു. ബെയ്റ്റൂണിയ, റമല്ല, അല്‍ബിറെ എന്നിവിടങ്ങളില്‍ ഇസ്രായില്‍ സൈനികര്‍ക്ക് നേരെ സ്‌ഫോടക വസ്തുക്കളും കല്ലുകളും എറിഞ്ഞതായും തീയിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖല്‍ഖില്യയില്‍ ഇസ്രായില്‍ സൈനികരും അജ്ഞാതരുമായി വെടിവെപ്പുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം, 740 ഹമാസ് പോരാളികള്‍ ഉള്‍പ്പെടെ 1,220 ലധികം ആളുകള്‍ അധിനിവേശ പ്രദേശത്തുടനീളം അറസ്റ്റിലായതായി സൈന്യം അറിയിച്ചു.

ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു സ്‌കൂളിന് നേരെ ഇസ്രായില്‍ സൈന്യം മിസൈലുകള്‍ തൊടുത്തുവിട്ടതായും 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ പറഞ്ഞു. ക്യാമ്പിലെ കാറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സ്‌കൂളിന് നേരെ ഇസ്രായില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയ പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ അല്‍ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ നടത്തുന്ന സ്‌കൂളില്‍ ഇസ്രായില്‍ സൈന്യം ബോംബിട്ടു.

 

Latest News