മകന്റെ മരണം ചോദ്യം ചെയ്ത് രംഗത്തുവന്ന മാതാവിന് 13 വര്‍ഷം ജയില്‍

ടെഹ്‌റാന്‍- സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ ശ്രദ്ധ നേടിയ സ്ത്രീക്ക് ഇറാന്‍ കോടതി
13 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.
2022 സെപ്തംബറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട 20 കാരന്‍ മുഹമ്മദ് ജവാദ് സഹേദിയുടെ മാതാവ്  മഹ്‌സ യസ്ദാനിയെ  മതനിന്ദ, പരമോന്നത നേതാവിനെ അപമാനിക്കല്‍, സര്‍ക്കാര്‍ വിരുദ്ധ പ്രചരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചതെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും കുടുംബാംഗങ്ങളും അവകാശപ്പെട്ടു.  ആദ്യത്തെ അഞ്ച് വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടതായിദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് കൃത്യമായി ധരിക്കാത്തതിന് ഇറാന്റെ സദാചാര പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നുണ്ടായ ബഹുജന പ്രതിഷേധത്തിനിടെ ഷോട്ട്ഗണ്‍ പെല്ലറ്റുകള്‍ കൊണ്ട മഹ്‌സയുടെ മകന്റെ  വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജവാദ് സഹേദിക്ക് പുറകിലും തലയിലും അടുത്ത് നിന്ന് നിരവധി തവണ വെടിയേറ്റതായി അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
നിരവധി ഷോട്ട് ഗണ്‍ പെല്ലറ്റുകള്‍ കൊണ്ടാണ് മരണമെന്ന്  മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

Latest News