Sorry, you need to enable JavaScript to visit this website.

വനിത എം പിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളുന്നയിച്ചെന്ന് മഹുവ മൊയ്ത്ര, ഹിയറിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂദല്‍ഹി -  പാര്‍ലമെന്റില്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ  ഹിയറിങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു വനിത എം പിയോട് ചോദിക്കാന്‍ പാടില്ലാത്ത  ചോദ്യങ്ങളുന്നയിച്ചുവെന്നും കമ്മിറ്റി ചെയര്‍മാന്‍ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എം പി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നും മഹുവ ആരോപിച്ചു. 
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ നിഷേധിച്ച മഹുവ മൊയ്ത്ര, വിവാദത്തില്‍ മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് കമ്മിറ്റിയോടാവശ്യപ്പെട്ടു. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കില്‍ പെടുത്താതെ 75 ലക്ഷം രൂപ കൈപ്പറ്റി,ലാപ്‌ടോപ്പുകള്‍, ഡയമണ്ട് നെക്ലേസുകളടക്കം വിലകൂടിയ ഉപഹാരങ്ങള്‍ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളാണ്  മഹുവ മൊയ്ത്രക്ികെതിരെ ഉയര്‍ന്നിരുന്നത്. പണം കൈപ്പറ്റിയതിന് പരാതിക്കാര്‍ നല്‍കിയ തെളിവ് എന്തെന്ന ചോദ്യവും മഹുവ ഉയര്‍ത്തി. വിവിധ മന്ത്രാലയങ്ങള്‍ തനിക്കെതിരെ  നല്‍കിയ റിപ്പോര്‍ട്ടുകള്‍ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരാതിക്കാരനായ ആനന്ദ് ദെഹദ്രായിയേയും, ഹിരനന്ദാനി ഗ്രൂപ്പ് സി ഇ ഒ ദര്‍ശന്‍ നന്ദാനിയേയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം സമിതി പരിഗണിച്ചില്ലെന്നാണ് സൂചന. 

 

Latest News