Sorry, you need to enable JavaScript to visit this website.

മറാത്താ സംവരണ പ്രക്ഷോഭകര്‍ എന്‍.സി.പി എം.എല്‍.എയുടെ വീട് കത്തിച്ചു

മുംബൈ-മഹാരാഷ്ട്രയില്‍ മറാത്താ സംവരണ പ്രക്ഷോഭകര്‍ എംഎല്‍എയുടെ വീട് കത്തിച്ചു. എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കിയുടെ ബീഡ് ജില്ലയിലുള്ള വീടിനു നേരെയാണ് അക്രമം.
എംഎല്‍എയും ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവമെങ്കിലും ആര്‍ക്കും പരിക്കില്ലെന്നും എന്നാല്‍ വസ്തുവകകള്‍ തകര്‍ന്നത് മൂലം വലിയ നഷ്ടം സംഭവിച്ചതായും പ്രകാശ് സോളങ്കിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെയാണ് മറാത്ത സംവരണ വിഷയം ഉയര്‍ത്തി മഹാരാഷ്ട്രയില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന നേതാവ് മനോജ് പാട്ടീലിനെതിരായ എന്‍സിപി നേതാക്കളുടെ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം. വീടീന് തീവച്ചതിന് പുറമേ പുറത്ത് കിടന്നിരുന്ന കാറും അടിച്ചുതകര്‍ത്തു.
അക്രമ സംഭവങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരാജയമാണെന്ന് എന്‍സിപി ആരോപിച്ചു. എന്താണ് ആഭ്യന്തരമന്ത്രി ചെയ്യുന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും എന്‍സിപി നേതാവ് സുപ്രിയാ സുലെ പറഞ്ഞു.  
മറാത്ത സംവരണ വിഷയം പരിശോധിക്കുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉപദേശക സമിതിക്ക് രൂപം നല്‍കിയ ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഈ പ്രതിഷേധം എന്ത് വഴിത്തിരിവാണ് ഉണ്ടാക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും  അത് തെറ്റായ ദിശയിലാണ് പോകുന്നതെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

 

Latest News