Sorry, you need to enable JavaScript to visit this website.

വന്‍ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയെ കേരള പോലീസ് ബംഗളൂരുവില്‍ പിടികൂടി

കൊല്ലം- വന്‍ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരില്‍നിന്ന് കേരള പോലീസ് പിടികൂടി. 75 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്. സുഡാന്‍ സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.  
ഈ മാസം എട്ടിന് ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരവിപുരം പട്ടാണിതങ്ങള്‍ നഗര്‍ നിവാസിയായ ബാദുഷയെ കൊല്ലം ബസ് സ്റ്റാന്‍ഡ് സമീപത്തു നിന്ന് 75 ഗ്രാം   എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.  തുടര്‍ന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം എ.സി.പി പ്രദീപിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. സംഘത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി എന്ന സുഡാനി പിടിയിലായത്.  
മയക്കുമരുന്ന് വ്യാപാരത്തിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആഗ്‌നസ് എന്ന യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിനാലാണ് റാമിയെ ബാംഗ്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.   
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് റാമി. വ്യാവസായിക അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.  
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഡിബിന്‍, അശോക് കുമാര്‍, എസ്‌സിപിഒ സുമേഷ്, സിപിഒ മാരായ അനു, ബുഷ്‌റ മോള്‍ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

 

Latest News