Sorry, you need to enable JavaScript to visit this website.

അമേരിക്ക സഹായം നിർത്തുന്നു, ഫലസ്തീൻ  അഭയാർഥികളുടെ ജീവിതം ദുരിതത്തിലേക്ക് 

ജറൂസലം- ഫലസ്തീൻല അഭയാർത്ഥികൾക്കായുള്ള യു.എൻ സഹായ സംഘത്തിനു നൽകുന്ന ഫണ്ട് അമേരിക്ക പൂർണമായും നിർത്തി വെക്കുന്നതായി റിപ്പോർട്ട്. ഫലസ്തീനിലെ അഭയാർഥികളെ സഹായിക്കാൻ  ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു എൻ ആർ ഡബ്ല്യുഎയ്ക്കുള്ള ഫണ്ടാണ് അമേരിക്ക നിർത്തലാക്കുന്നത്.
യു എൻ ആർ ഡബ്ല്യുഎയ്ക്കുള്ള ഫണ്ട് അമേരിക്ക പൂർണമായും നിർത്തുന്നതായി അമേരിക്കയിലെ ഫോറിൻ പോളിസി മാഗസിനാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ തന്നെ ഫലസ്തീനിലെ സഹായ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്ന 125 മില്യൻ ഡോളറിൽനിന്ന് 65 മില്യൻ ഡോളർ വെട്ടിക്കുറക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അമേരിക്ക ചെയ്യുന്ന സഹായങ്ങൾക്ക് നന്ദിയില്ലാത്തവരാണ് ഫലസ്തീനികൾ എന്നു പറഞ്ഞായിരുന്നു ട്രംപ് നടപടിയെടുത്തിരിക്കുന്നത്. 
യു എൻ ആർ ഡബ്ല്യുഎയുടെ പ്രവർത്തനങ്ങളെ പൊളിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ട്രംപിന്റെ പ്രധാന ഉപദേശകനായ ജയേഡ് കഷ്‌നർ പറഞ്ഞിട്ടുണ്ട്. ഈ വിവരമാണ് ഫോറിൻ പോളിസി മാഗസിൻ പുറത്തുവിട്ടത്. ജയേഡ് കഷ്‌നറിന്റെ ഇ- മെയിൽ സന്ദേശം ചോർന്നു കിട്ടിയതാണ് മാഗസിൻ വാർത്തയാക്കിയത്.
അമേരിക്കൻ കോൺഗ്രസിൽ ഫലസ്തീനുള്ള സഹായങ്ങൾ നിർത്തലാക്കാനുള്ള ബില്ലുകൾ പാസാക്കാൻ ട്രംപ് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ സഹായം നിലച്ചതോടെ ഫലസ്തീനിലെ യു എൻ ആർ ഡബ്ല്യുയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടുണ്ട്. ഫോറിൻ പോളിസി മാഗസിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
വെസ്റ്റ് ബാങ്ക്, ഗാസ, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിലെ ഫലസ്തീൻ അഭയാർഥികൾക്കാണ് യു.എൻ.ആർ.ഡബ്ല്യു.എ. സേവനം നൽകുന്നത്. ഫലസ്തീനിലെ അഭയാർത്ഥികൾക്ക് ഭക്ഷണം, വെള്ളം, വസ്ത്രം, വൈദ്യ സഹായം എന്നിവ നൽകുകയാണ് യു എൻ ആർ ഡബ്ല്യുഎ ചെയ്യുന്നത്. 
സംഘടനയ്ക്കുള്ള സഹായം നിർത്തലാക്കുമെന്ന് യു.എസിന്റെ യു.എൻ. സ്ഥാനപതി നിക്കി ഹാലി നേരത്തെ പറഞ്ഞിരുന്നു. സഹായം നിർത്തിയാൽ ഫലസ്തീനിലെ ഏറ്റവും ദരിദ്രവിഭാഗങ്ങളെയാവും അത് ബാധിക്കുക. 
50 ലക്ഷം ഫലസ്തീൻ അഭയാർഥികളെ പരിപാലിക്കുന്നത് ഈ ഏജൻസിയാണ്. 1948ലെ അറബ്-ഇസ്രയേലി യുദ്ധത്തിന്റെ ദുരിതം പേറേണ്ടി വന്നവരെ സഹായിക്കാൻ 1949ൽ സ്ഥാപിച്ച ഏജൻസിയാണിത്. ഫലസ്തീന്റെ ദുരിതത്തിന് ഒരു പരിധി വരെയെങ്കിലും ഏജൻസി സഹായകമാണ്.

Latest News