കണ്ണൂർ- ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തി.
തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് വിദഗ്ധ പരിശോധനയിൽ കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മാറ്റം കാണാത്തതിനാൽ എൻഡോസ്‌കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. ഉടൻ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.