Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഒരാഴ്ചക്കിടെ 17260 പേർ പിടിയിൽ; നാടുകടത്താൻ നടപടി

ജിദ്ദ - വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 17,260 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 10,819 ഇഖാമ നിയമ ലംഘകരും 4,090 നുഴഞ്ഞുകയറ്റക്കാരും 2,351 തൊഴില്‍ നിയമ ലംഘകരുമാണ് പിടിയിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 703 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 37 ശതമാനം പേര്‍ യെമനികളും 62 ശതമാനം പേര്‍ എത്യോപ്യക്കാരും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.

ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 23 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നല്‍കിയ 24 പേരും അറസ്റ്റിലായി. നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 48,405 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 40,915 പേര്‍ പുരുഷന്മാരും 7,490 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,495 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസുകളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 2,199 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് 9,239 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News