ജീവിതം വഴിമുട്ടിയതിനാല്‍ 11 കാരനായ മകനെ വില്‍ക്കുമെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി അച്ഛന്‍ തെരുവില്‍, ഇതൊരു ദയനീയ കാഴ്ച

അലിഗഡ് (ഉത്തര്‍പ്രദേശ്) - സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 11 വയസ്സുകാരനായ മകനെ വില്‍ക്കുമെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി അച്ഛന്‍ തെരുവില്‍.  അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാജ്കുമാര്‍ എന്ന ഇ-റിക്ഷാ ഡ്രൈവറാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തന്റെ മകനെ വില്‍ക്കാന്‍ ശ്രമിച്ചത്. അലിഗഡിലെ ഗാന്ധി പാര്‍ക്കിലെ കമ്പനി ബാഗ് ജംഗ്ഷനില്‍ 'എന്റെ മകനെ വില്‍ക്കും' എന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടി തൂക്കി കുടുംബത്തോടൊപ്പം ഇയാള്‍ നില്‍ക്കുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെയും ഭാര്യയെയും പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പണം ഇടപാടുകാരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നതോടെ പണം കൊടുത്തവര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനും ഉപദ്രവിക്കാനും തുടങ്ങി. തന്റെ താമസ സ്ഥലത്ത് നിന്നും ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും ഇറക്കി വിട്ടെന്നും പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ലെന്നും ഇയാള്‍ പറയുന്നു. ഒടുവില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വന്നതിനാലാണ് തന്റെ മകനെ വില്‍ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തോട് പറഞ്ഞു. ആറ് മുതല്‍ 8 ലക്ഷം രൂപ വരെ നല്‍കുന്നവര്‍ക്ക് തന്റെ മകനെ നല്‍കാന്‍ തയ്യാറാണെന്നും അതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും രാജകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആ പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്താനും മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും ആഗ്രഹിക്കുന്നതായും ഇയാള്‍ പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മഹുവ ഖേദ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Latest News