പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയെന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര, സമ്മാനങ്ങളും സ്വീകരിച്ചു

ന്യൂദല്‍ഹി - ഒടുവില്‍ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ലോഗിന്‍, പാസ്‌വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും  ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപി യും  ചോദ്യങ്ങള്‍ സ്വയം  തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഹിരാനന്ദാനിയില്‍നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്‌കാര്‍ഫും ദര്‍ശന്‍ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്‍ക്ക് ദര്‍ശന്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു. രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബി ജെ പിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്റെ പാസ്വേഡ് തനിക്കു നല്‍കിയെന്നും ചോദ്യങ്ങള്‍ക്കു പകരമായി  ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നും ഹീരാനന്ദാനിയും വെളിപ്പെടുത്തി.

 

Latest News