Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മംഗളൂരുവിലെ പ്രവീൺ നെട്ടാരു വധം; മൂന്ന് പോപ്പുലർ ഫ്രണ്ടുകാരെ പിടികൂടാൻ പാരിതോഷികവുമായി എൻഐഎ

മംഗളൂരു- ബി.ജെ.പി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങളായിരുന്ന അബ്ദുൾ നസീർ, നൗഷാദ്, അബ്ദുൾ റഹ്മാൻ എന്നിവരെയാണ് കൊലക്കേസിൽ അന്വേഷിക്കുന്നത്.

പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ പുറത്തുവിട്ട  റിവാർഡ് നോട്ടീസിൽ പറയുന്നു.

അബ്ദുൾ നസീർ (41), നൗഷാദ്( 32)  അബ്ദുൾ റഹ്മാൻ (26)  എന്നീ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ദക്ഷിണ കന്നഡ ജില്ലയിലെ സുലിയ താലൂക്കിലെ ബല്ലാരെ വില്ലേജിൽ 2022 ജൂലൈ 26 ന് രാത്രി എട്ട് മണിയോടെയാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നെട്ടരുവിനെ ആക്രമിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

കുടകിലെ പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ടീം തലവനെന്നു പറയുന്ന തഫൈൽ എം എച്ച് ഉൾപ്പെടെ നിരവധി പ്രതികളെ എൻഐഎ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ രണ്ട് എഫ്‌ഐആറുകളിൽ തുഫൈലിന്റെ പേരുണ്ടെന്ന് എൻഐഎ അറിയിച്ചു. 2016ൽ പ്രശാന്ത് പൂജാരി എന്ന വ്യക്തിയെ കൊലപ്പെടുത്തിയതിന് കുശാൽനഗർ റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലും വിഎച്ച്പി നേതാവ് ഗണേഷിന്റെ കൊലപാതകശ്രമക്കേസിൽ 2012ൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ഇയാളുടെ പേരുണ്ട്.

2023 ജനുവരിയിൽ, നെട്ടാരുവിന്റെ കൊലപാതകത്തിൽ 20 പേർക്കെതിരെയാണ് എൻഐഎ കുറ്റം ചുമത്തിയത്.

Latest News