ശശി തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നത് ചില കേന്ദ്രങ്ങള്‍, അതാരാണെന്ന് മനസ്സിലായിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട് - മുസ്‌ലീം ലീഗ് സംഘടിപ്പിച്ച  ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നതിന് പിന്നില്‍ ചില കേന്ദ്രങ്ങളാണെന്നും അതാരാണെന്ന് മനസ്സിലായിട്ടുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി.  ജനങ്ങളുടെ വിഷയത്തില്‍ കോഴിക്കോട്ടെ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനാണ്. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ റാലിക്ക് വലിയ ഉദ്ദേശ്യം ഉണ്ട്. അത് ലക്ഷ്യം കണ്ടെന്ന സംതൃപ്തിയുണ്ട്. റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകള്‍ ആരും വക്രീകരിക്കാന്‍ നോക്കണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു പോലെ റാലി നടത്തുക അത്ര എളുപ്പം അല്ല. ലീഗ് ഒരു കേഡര്‍ പാര്‍ട്ടി ആയി മാറിയെന്ന നിരീക്ഷണം പോലും പല ഭാഗത്ത് നിന്നുമുണ്ടായി. ഗൗരവ സ്വഭാവം ഉള്ള വിഷയം അച്ചടക്കത്തോടെ നടത്താന്‍ മുസ്‌ലീം ലീഗിന് സാധിച്ചു. ലോകത്തെമ്പാടും മുസ്‌ലീം ലീഗ് റാലി ചര്‍ച്ചയായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. ഒരു റാലി കൊണ്ട് ഇത് തീരുന്നില്ല. കുറ്റവും കുറവും പറയാതെ വിമര്‍ശിക്കുന്നവര്‍ കൂടി വരട്ടെ. ഫലസ്തീനുള്ള ഐക്യദാര്‍ഢ്യമാണ് വിഷയം. ഇതിനെതിരെ ആരു പറഞ്ഞാലും ഒരു ജനതയോട് ചെയ്യുന്ന ക്രൂരതയാവും അതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News