Sorry, you need to enable JavaScript to visit this website.

ഫലസ്തീനികളുടെ അവകാശങ്ങൾ ഉറപ്പാക്കണം- സൗദി കിരീടാവകാശി

റിയാദ് - ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പാക്കുകയും പശ്ചിമേഷ്യയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം സാധ്യമാക്കുകയും ചെയ്യുംവിധം സമാധാന പ്രക്രിയ പുനരാരംഭിക്കാൻ പ്രവർത്തിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ശക്തമായി ആവശ്യപ്പെട്ടു. ജോ ബൈഡൻ സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. 
നിരപരാധികളുടെ ജീവൻ അപഹരിച്ച സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ സത്വരമായി ചർച്ച ചെയ്യണം. സാധാരണക്കാരെ ഏതു രീതിയിലും ലക്ഷ്യമിടുന്നത് സൗദി അറേബ്യ നിരാകരിക്കുന്നു. ഫലസ്തീനികളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിലക്ക് പശ്ചാത്തല സൗകര്യങ്ങളും സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഫലസ്തീൻ ജനതയെ നിർബന്ധിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. സംഘർഷം ലഘൂകരിക്കാനും ആക്രമണങ്ങൾ അവസാനിപ്പിക്കാനും ശ്രങ്ങളുണ്ടാകണം. 
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന നിലക്ക് സ്ഥിതിഗതികൾ വഷളാകാൻ അനുവദിക്കരുത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഇസ്രായിൽ പാലിക്കുകയും ഗാസ ഉപരോധം എടുത്തുകളയുകയും വേണം. അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കപ്പെടണം. റിലീഫ്, മെഡിക്കൽ വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സൗദി കിരീടാവകാശി ആവശ്യപ്പെട്ടു. സംഘർഷം ലഘൂകരിക്കാനും മേഖലയിൽ കൂടുതൽ വ്യാപിക്കാതെ നോക്കാനും നടത്തുന്ന ശ്രമങ്ങൾക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് അമേരിക്കൻ പ്രസിഡന്റ് നന്ദി പറഞ്ഞു.
 

Latest News