ഒടുവില്‍ ഇസ്രായേല്‍ സമ്മതിച്ചു; രണ്ട് ഇസ്രായേലി ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചെന്ന്

ജെറുസലേം- ഇസ്രായേലി പൗരന്മാരായ രണ്ടു ബന്ദികളെ തങ്ങള്‍ മാനുഷികവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ വിട്ടയച്ചുവെന്ന ഹമാസ് പ്രഖ്യാപനത്തെ നുണയെന്ന് പറഞ്ഞു തള്ളിയ നെതന്യാഹുവിന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു. നുണയല്ല ഹമാസ് പറഞ്ഞതാണ് സത്യമെന്ന്. 

നൂറിറ്റ് കൂപ്പര്‍, യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. വെള്ളിയാഴ്ച മുതല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുന്നില്ലെന്ന് ഹമാസ് തങ്ങളുടെ ടെലിഗ്രാമില്‍ കുറ്റപ്പെടുത്തിയിരു്ന്നു. രണ്ടുപേരെ വിട്ടയച്ചതായി യു എസിലെ മാധ്യമം സിബിഎസ് സ്ഥിരീകരിച്ചതോടെയാണ് ഗത്യന്തരമില്ലാതെ ഇസ്രായേലിനും ്അക്കാര്യം സമ്മതിക്കേണ്ടി വന്നത്. 

ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിന്റെ ടെലിഗ്രാം ചാനലില്‍ ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥതയിലൂടെ രണ്ട് ബന്ദികളെ വിട്ടയച്ചുവെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മാനുഷികവും ആരോഗ്യപരവുമായ കാരണങ്ങളാണ് തങ്ങള്‍ രണ്ടു ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നാണ് ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നത്. 

ഇതോടെ ഹമാസ് ബന്ദികളാക്കിയ 222ല്‍ നാലുപേരെ ഇതുവരെ മോചിപ്പിച്ചു. അമേരിക്കന്‍- ഇസ്രായേലികളായ അമ്മയും മകളുമായ ജൂഡിത്തും നതാലി റാണനുമാണ് ആദ്യം മോചിതരായത്. 

ഖത്തറിന്റെ മധ്യസ്ഥതയിലൂടെ 50 വിദേശ പൗരന്മാരേയും ഇരട്ട പൗരന്മാരേയും മോചിപ്പിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രായേല്‍ ്‌വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ കൂടുതല്‍ ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസിന്റെ നിലപാട്. അതോടെ ഗസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്ന കാര്യവും ഹമാസ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന ഇസ്രായേല്‍ വെടിനിര്‍ത്തലിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Latest News