ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതം, 24 മണിക്കൂറില്‍ മരിച്ചത് പത്ത് പേര്‍, 13 വയസ്സുളള കുട്ടിയും മരിച്ചു

അഹമ്മദാബാദ് - കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ അവതരിപ്പിക്കുന്നതിനിടെ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.  കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞയാള്‍ ബറോഡയിലെ ദാഭോയിയില്‍നിന്നുള്ള 13 വയസ്സുള്ള ആണ്‍കുട്ടിയാണ്.

വെള്ളിയാഴ്ച അഹമ്മദാബാദ് സ്വദേശിയായ 24കാരന്‍ ഗര്‍ബ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതുപോലെ, കപദ്‌വഞ്ജില്‍ നിന്നുള്ള 17 വയസ്സുള്ള ആണ്‍കുട്ടിയും ഗര്‍ബ കളിക്കുന്നതിനിടെ മരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സമാനമായ 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളില്‍, 108 എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി 521 കോളുകളും ശ്വാസതടസ്സത്തിന് 609 അധിക കോളുകളും ലഭിച്ചു. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന വൈകുന്നേരം 6 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയിലാണ് ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്തത്.

ഈ ഭയാനകമായ പ്രവണത സര്‍ക്കാരിനെയും സംഘാടകരെയും അടിയന്തര നടപടികള്‍ക്ക് പ്രേരിപ്പിച്ചിരിക്കുകയാണ്. ഗാര്‍ബ വേദികള്‍ക്ക് സമീപമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും (സിഎച്ച്‌സി) സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് ഇവന്റുകളിലേക്ക് വേഗത്തില്‍ പ്രവേശിക്കുന്നതിന് ഇടനാഴികള്‍ സൃഷ്ടിക്കാനും ഗാര്‍ബ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വേദികളില്‍ ഡോക്ടര്‍മാരെയും ആംബുലന്‍സുകളും നിര്‍ത്തി പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ബ സംഘാടകര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സി.പി.ആര്‍ പരിശീലനം നല്‍കാനും പങ്കെടുക്കുന്നവര്‍ക്ക് മതിയായ ജലലഭ്യത ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ മൂന്ന് പേര്‍ ഗര്‍ബ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

 

Latest News