Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നീതിയുക്തമെന്ന് യു.എൻ സെക്രട്ടറി ജനറൽ 

കയ്‌റോ- ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നീതിപൂർവവും നിയമാനുസൃതവുമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസ സംഘർഷത്തിന് പരിഹാരം കാണാനും ദീർഘകാലമായി നിശ്ചലമായി കിടക്കുന്ന പശ്ചിമേഷ്യൻ സമാധാന പ്രക്രിപുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കയ്‌റോ സമാധാന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ ഗാസയിൽ റിലീഫ് വസ്തുക്കൾ എത്തിക്കണം. ഗാസ നിവാസികൾക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ കൂടുതൽ പ്രയത്‌നിക്കണം. ഗാസ പ്രശ്‌നത്തിൽ അന്താരാഷ്ട്ര നിയമം നടപ്പാക്കണം. സാധാരണക്കാരെയും സ്‌കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കണം. വെടിനിർത്തൽ നടപ്പാക്കുകയും ബന്ദികളെ വിട്ടയക്കുകയും വേണം. ഫലസ്തീനികൾക്കും ഇസ്രായിലികൾക്കും ഭീഷണിയുയർത്തുന്ന പേടിസ്വപ്‌നം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. 
ഫലസ്തീനികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താതെ മധ്യപൗരസ്ത്യദേശത്ത് സ്ഥിരതയുണ്ടാകില്ലെന്ന് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് പറഞ്ഞു. മൂല്യങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ആഗോള സംവിധാനത്തിന്റെ പരീക്ഷണമാണ് ഗാസയെന്ന് പ്രതിരോധ കാര്യങ്ങൾക്കുള്ള ഒമാൻ ഉപപ്രധാമന്ത്രി ശിഹാബ് ബിൻ താരിഖ് അൽസഈദ് പറഞ്ഞു. എല്ലാം തികഞ്ഞ യുദ്ധക്കുറ്റമാണ് ഇസ്രായിൽ ചെയ്യുന്നത്. സംഘർഷം ആഗോള തലത്തിൽ വ്യാപിച്ചേക്കാം. ഇത് ലോകത്ത് ഊർജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്നും ശിഹാബ് ബിൻ താരിഖ് അൽസഈദ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്നത് ഫലസ്തീൻ, ഇസ്രായിലി ഭാവി തലമുറകളെ വിദ്വേഷത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് പറഞ്ഞു.
 

Latest News