Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ നടപടി ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തണം-ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ-ലോകത്തെ എല്ലാ രാജ്യങ്ങളേയും ആശങ്കപ്പെടുത്തേണ്ട കാര്യമാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെയാണ അദ്ദേഹം വിമര്‍ശിച്ചത്. വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടേയും നയതന്ത്രത്തിന്റേയും വളരെ അടിസ്ഥാനപരമായ തത്ത്വത്തെയാണ് ഇന്ത്യ വെല്ലുവിളിച്ചിരിക്കുന്നത്. ഇത് കാനഡയെ മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളേയും ആശങ്കപ്പെടുത്തണമെന്ന് ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ചണ്ഡിഗഡ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ഓഫിസുകളില്‍ ലഭ്യമായിരുന്ന വ്യക്തിഗത സേവനങ്ങള്‍ ന്യൂദല്‍ഹിയിലെ ഹൈക്കമ്മിഷന്‍ ഓഫിസിലേക്കു മാറ്റി.

കാനഡയുടെ 21 നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ളവര്‍ക്കുള്ള പരിരക്ഷയും സൗകര്യങ്ങളും പിന്‍വലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണിത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്നാണു ബന്ധം വഷളായത്. 41 കാനഡ പ്രതിനിധികളുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ചാണു അവരെ മടക്കിവിളിക്കാന്‍ നടപടി സ്വീകരിച്ചതെന്നു കാനഡ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു.

ഇന്ത്യയുടെ നീക്കം രാജ്യാന്തരനിയമങ്ങള്‍ക്കും വിയന്ന കണ്‍വന്‍ഷനും വിരുദ്ധമാണെന്ന് ആരോപിച്ച ജോളി ഇതു വീസ സേവനങ്ങളെ ബാധിക്കുമെന്നും പറഞ്ഞു.

 

Latest News