ലക്ഷദ്വീപ് എം.പിക്കെതിരെ അനാവശ്യ ഹരജി നല്‍കി; അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ

ന്യൂദല്‍ഹി-ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ ഹരജി നല്‍കിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ. പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിച്ച അശോക് പാണ്ഡെക്കാണ് സുപ്രീംകോടതി പിഴ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു പാര്‍ലമെന്റ് അംഗത്തിന് എംപി സ്ഥാനം നഷ്ടപ്പെട്ടാല്‍, മേല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുന്നത് വരെ അയോഗ്യരാക്കപ്പെടുന്നത് തുടരുമെന്നാണ് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളി.  അനാവശ്യമായി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിനാണ് കോടതി ഹരജിക്കാരന് പിഴയിട്ടത്. അഭിഭാഷകനായ താങ്കള്‍ എന്തുകൊണ്ടാണ് ബാലിശമായ ഹരജി നല്‍കിയതെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ആഴ്ചയും അനാവശ്യ ഹര്‍ജി നല്‍കിയതിന് അശോക് പാണ്ഡെക്ക് സുപ്രീംകോടതി പിഴയിട്ടിരുന്നു.

 

Latest News