Sorry, you need to enable JavaScript to visit this website.

അറബികളെ അറബി പഠിപ്പിച്ച ഇന്ത്യയിൽനിന്നുള്ള പണ്ഡിതൻ ഡോ.വി അബ്ദുൽ റഹീം മദീനയിൽ അന്തരിച്ചു

മദീന-പ്രശസ്ത അറബി ഭാഷാ പണ്ഡിതൻ ഡോ. വി അബ്ദുറഹീം മദീനയിൽ അന്തരിച്ചു. 90 വയസായിരുന്നു. തമിഴ്‌നാട് സ്വദേശിയായ അബ്ദുറഹീം പതിറ്റാണ്ടുകളായി മദീനയിലാണ്. അറബികൾക്ക് വരെ അറബി പഠിപ്പിച്ച പണ്ഡിതൻ എന്ന നിലയിലാണ് ഡോ. അബ്ദുറഹീം അറിയപ്പെടുന്നത്. നിരവധി യൂണിവേഴ്‌സിറ്റികളിൽ അറബി ഭാഷ പഠിപ്പിക്കുന്നതിന് ഡോ.അബ്ദുറഹീം രചിച്ച പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന ചെറുപട്ടണത്തിൽ 1933-ലായിരുന്നു ജനനം. 

സെക്കണ്ടറി സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം മദ്രാസ് സർവകലാശാലയിലെ പ്രസിഡൻസി കോളേജിൽ ചേർന്നു. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടി. 1957-ൽ ബിരുദം നേടി. 1964-ൽ കെയ്റോയിലെ അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ അദ്ദേഹം എം.ഫിൽ ചെയ്തു. കൂടാതെ അറബി ഭാഷാശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. ആരുടെയും സഹായമില്ലാതെയാണ് ഇദ്ദേഹം അറബി ഭാഷ പഠിച്ചെടുത്തത്. ടേബിളുകൾ ഉപയോഗിച്ച ഭാഷ പഠിക്കുന്ന രീതിയോട് വിയോജിപ്പായിരുന്നു. ഒരു ഭാഷ പഠിക്കുന്നതിനുള്ള ഏറ്റവും അസ്വാഭാവികമായ മാർഗമാണിതെന്ന് അദ്ദേഹം കരുതി. ജീവനുള്ള ഭാഷകൾ വാക്യങ്ങൾ നേരിട്ട് പഠിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ രീതി. അറബി ഭാഷ സംസാരിക്കാത്തവരെ അറബി പഠിപ്പിക്കാൻ ഒരു പാഠ്യപദ്ധതി രൂപപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു.

1969-ൽ അറബി ഭാഷാശാസ്ത്രം പഠിപ്പിക്കാൻ മദീനയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. ഇവിടെ, അറബിയെ ഒരു വിദേശ ഭാഷയായി പഠിപ്പിക്കുന്ന പ്രോഗ്രാമുമായി അദ്ദേഹം ബന്ധപ്പെട്ടു. ഇതിനായി അദ്ദേഹം രൂപകല്പന ചെയ്ത കോഴ്സ് ഇപ്പോൾ അറിയപ്പെടുന്നത് ദുറൂസ് അൽ-ലുഗാഹ് അൽ-'അറബിയ്യ ലി-ഗൈർ അൽ-നാതിഖിന ബിഹാ' എന്നാണ്. (ഇപ്പോൾ ഈ പുസ്തകങ്ങൾ 'മദീന പുസ്തകങ്ങൾ' എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്നു.)

മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നീണ്ട 26 വർഷം അധ്യാപകനായും പ്രവർത്തിച്ചു. പിന്നീട് മദീനയിലെ മലിക്ക് ഫഹദ് ഖുർആൻ പ്രിന്റിംഗ് പ്രസിൽ ഖുർആൻ പരിഭാഷ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 70 ൽപ്പരം ഭാഷകളിൽ ഖുർആന്റെ പരിഭാഷ ഡോ.അബ്ദുറഹീമിന്റെ കീഴിലാണ് ഇറങ്ങിയത്. അനറബി വിദ്യാർത്ഥികൾക്കായുള്ള അറബി ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്  മേധാവിയായും സേവനമനുഷ്ഠിച്ചു. 

 

Latest News