Sorry, you need to enable JavaScript to visit this website.

മൂന്നാഴ്ചക്കിടെ ഒരു കുടുംബത്തില്‍  ഒരേ ലക്ഷണങ്ങളോടെ അഞ്ച് ദുരൂഹ മരണം

മുംബൈ- 20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. സംഘമിത്ര, റോസ എന്നീ സ്ത്രീകളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് സംഭവം.
സെപ്തംബര്‍ 20ന് ശങ്കര്‍ കുംഭാരെ എന്നയാള്‍ക്കും ഭാര്യ വിജയയ്ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു. അവരുടെ ആരോഗ്യനില പിന്നീട് കൂടുതല്‍ വഷളായി. ഇരുവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെട്ടു. അവരെ ആദ്യം അഹേരിയിലെ പ്രാദേശിക ആശുപത്രിയിലേക്കും പിന്നീട് ചന്ദ്രാപൂരിലേക്കും കൊണ്ടുപോയി. ഒടുവില്‍ നാഗ്പൂരിലെ ആശുപത്രിയില്‍ വെച്ച് ശങ്കര്‍ കുംഭാരെ സെപ്തംബര്‍ 26ന് മരിച്ചു. ഒരു ദിവസത്തിന് ശേഷം ഭാര്യ വിജയയും മരിച്ചു.
കുടുംബത്തെ സംബന്ധിച്ച് രണ്ട് പേരുടെയും മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മക്കളായ കോമള്‍ ദഹാഗോക്കര്‍, ആനന്ദ, റോഷന്‍ കുംഭാരെ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുന്തോറും അവരുടെ നില വഷളായിക്കൊണ്ടിരുന്നു. കോമള്‍ ഒക്ടോബര്‍ 8 നും ആനന്ദ 14 നും റോഷന്‍ കുംഭാരെ 15 നും മരിച്ചു.കുടുംബാംഗങ്ങളുടെ മരണവാര്‍ത്തയറിഞ്ഞ് ശങ്കര്‍ കുംഭാരെയുടെ മൂത്തമകന്‍ സാഗര്‍ കുംഭാരെ ദില്ലിയില്‍ നിന്ന് ചന്ദ്രാപുരില്‍ എത്തി. വീട്ടിലെത്തിയതിനു പിന്നാലെ ഇയാള്‍ക്കും അസുഖം പിടിപെട്ടു. ശങ്കറിനെയും വിജയയെയും ചികിത്സയ്ക്കായി കൊണ്ടുപോയ ഡ്രൈവര്‍ രാകേഷ് മാഡവിയെയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സഹായിക്കാനുണ്ടായിരുന്ന ബന്ധുവും അസുഖം ബാധിച്ച് ചികിത്സയിലായി. മൂവരുടെയും നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മരിച്ച അഞ്ച് കുടുംബാംഗങ്ങള്‍ക്കും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. കഠിനമായ ശരീര വേദന, തലവേദന, ചുണ്ടുകളുടെ നിറംമാറ്റം എന്നിങ്ങനെയായിരുന്നു ലക്ഷണങ്ങള്‍. മരിച്ചവരും രോഗികളും വിഷം കഴിച്ചതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ആദ്യം സംശയിച്ചു. അന്വേഷണം നടത്താന്‍ പോലീസ് നാല് സംഘങ്ങളെ ഉടന്‍ രൂപീകരിച്ചു.
അന്വേഷണത്തിനൊടുവിലാണ് സംഘമിത്ര, റോസ എന്നീ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ശങ്കര്‍ കുംഭാരെയുടെ മരുമകളും റോഷന്‍ കുംഭാരെയുടെ ഭാര്യയുമായിരുന്നു സംഘമിത്ര. മാതാപിതാക്കളുടെ എതിര്‍പ്പിന് വിരുദ്ധമായാണ് സംഘമിത്ര റോഷനെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സംഘമിത്രയുടെ അച്ഛന്‍ ജീവനൊടുക്കി. അതിനുശേഷം അസ്വസ്ഥയായിരുന്നു. കൂടാതെ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സംഗമിത്രയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പൊലീസ് സൂപ്രണ്ട് നീലോത്പാല്‍ പറഞ്ഞു.
വിജയയുടെ ബന്ധുവായിരുന്നു റോസ രാംതെകെ. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്വത്ത് വിജയയും സഹോദരിമാരും പങ്കിടുന്നതിനെച്ചൊല്ലി റോസയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘമിത്രയും റോസയും ചേര്‍ന്ന് കുടുംബാംഗങ്ങളെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. വിഷത്തെ കുറിച്ച് അവര്‍ ആദ്യം ഓണ്‍ലൈനില്‍ തെരഞ്ഞു. വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ത്തിയാല്‍ കണ്ടെത്താനാകാത്ത വിഷം വാങ്ങി. റോസ തെലങ്കാനയിലേക്ക് പോയാണ് വിഷം സംഘടിപ്പിച്ചതെന്നും ഔഷധ ഗുണമുള്ള വെള്ളമാണെന്ന് പറഞ്ഞ് എല്ലാവരെയും കുടുപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Latest News