Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനദുരന്തം;  നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂദൽഹി-കരിപ്പൂർ വിമാനാപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മോൺട്രിയൽ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ സി.ടി രവികുമാർ  സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്രസർക്കാർ, എയർ ഇന്ത്യ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. 2010ലെ മംഗലാപുരം വിമാനാപകടത്തിലെ ഹരജികൾക്കൊപ്പം ഇതും പരിഗണിക്കാൻ ബഞ്ച് ഉത്തരവിട്ടു.  ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹരജി നേരത്തെ  ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മോൺട്രിയൽ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിച്ചാൽ കരുപ്പൂർ വിമാന അപകടത്തിൽ മരിച്ച ഓരോരുത്തരുടേയും ബന്ധുക്കൾക്ക് ചുരുങ്ങിയത് 1.34 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. നിലവിൽ പതിനഞ്ച് മുതൽ 25 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം തീരുമാനിച്ചിരിക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് എയർ ഇന്ത്യ മരിച്ച വ്യക്തികളുടെ ബന്ധുക്കളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഒരിക്കൽ കരാറിൽ ഏർപ്പെട്ടതിനാൽ ഇനി മോൺട്രിയൽ ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നാണ് എയർ ഇന്ത്യയുടെ വാദം. ഇത് കോടതി തള്ളി. മോൺട്രിയൽ ഉടമ്പടി ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണെന്നും കരാർ ഉണ്ടെങ്കിലും ഉയർന്ന നഷ്ടപരിഹാരം നൽകാൻ വിമാനകമ്പനിക്ക് ബാധ്യതയുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. ഹരജിക്കാർക്കുവേണ്ടി  മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഹാജരായി. എയർ ഇന്ത്യക്ക് വേണ്ടി അഭിഭാഷകൻ ഹസൻ മുർതാസ ഹാജരായി. 2020 ഓഗസ്റ്റിലാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്1344 വിമാനം അപകടത്തിൽപ്പെട്ടത്.
 

Latest News