Sorry, you need to enable JavaScript to visit this website.

അധിനിവേശം ചെറുക്കാൻ എല്ലാവർക്കും അവകാശം -തുർക്കി അൽഫൈസൽ

ജിദ്ദ -അധിനിവേശത്തിനു കീഴിൽ ഞെരിഞ്ഞമർന്നു കഴിയുന്ന എല്ലാ ജനതക്കും ചെറുക്കാൻ അവകാശമുണ്ടെന്ന് സൗദി രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഫലസ്തീനിൽ സൈനിക ഓപ്ഷൻ താൻ പിന്തുണക്കുന്നില്ലെന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിൽ റൈസ് യൂനിവേഴ്‌സിറ്റിയിൽ ജെയിംസ് എ ബേകർ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പബ്ലിക് പോളിസിയിൽ നടത്തിയ പ്രസംഗത്തിൽ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സോവിയറ്റ് സാമ്രാജ്യത്തെയും വീഴ്ത്തിയ നിസ്സഹകരണ സമരമാണ് താൻ ഇഷ്ടപ്പെടുന്നത്. ഇപ്പോഴത്തെ യുദ്ധത്തിൽ ഇസ്രായിലിന് സൈനിക മേധാവിത്വമുണ്ട്. ഇതാണ് ഗാസയുടെ നാശത്തിൽ നാം കണ്ടത്. 
സിവിലിയന്മാരെ ഹമാസ് ലക്ഷ്യമിടുന്നത് അപലപനീയമാണ്. തങ്ങളുടെ ഐഡന്റിറ്റി ഇസ്‌ലാമികമാണെന്ന ഹമാസിന്റെ വാദങ്ങളെ ഇത് നിരാകരിക്കുന്നു. ഗാസയെ വംശീയമായി ശുദ്ധീകരിക്കാനും അവരെ പൂർണമായും നശിപ്പിക്കാനും ഈ വെറുക്കപ്പെട്ട സർക്കാരിന് അവസരം നൽകിയതിന് ഹമാസിനെ ഞാൻ അപലപിക്കുന്നു. ഫലസ്തീൻ അതോറിറ്റിക്ക് തുരങ്കം വെച്ചതിനും ഫലസ്തീൻ ജനതക്ക് സമാധാനപരമായ ഒരു പരിഹാരമുണ്ടാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തെ അട്ടിമറിച്ചതിനും ഹമാസിനെ ഞാൻ അപലപിക്കുന്നു. 
നിരപരാധികളായ സാധാരണക്കാർക്കു നേരെ ഇസ്രായിൽ നടത്തുന്ന വിവേചനരഹിതമായ ആക്രമണത്തെ അപലപിക്കുന്നു. ഫലസ്തീനികൾ ഇസ്രായിലികളെ കൊലപ്പെടുത്തുമ്പോൾ കരയുകയും ഇസ്രായിലികൾ ഫലസ്തീനികളെ കൊല്ലുമ്പോൾ സങ്കടം പ്രകടിപ്പിക്കാൻ പോലും വിസമ്മതിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാഷ്ട്രീയക്കാരെയും ഞാൻ അപലപിക്കുന്നു.  ജറൂസലമിലെ മസ്ജിദുൽ അഖ്‌സയിൽ ആരാധന സ്ഥലങ്ങളിൽ ഇസ്രായിലികൾ അതിക്രമിച്ചു കയറുന്നതിനെയും ഞാൻ അപലപിക്കുന്നു. ഇപ്പോഴത്തെ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ഈ വർഷം 67 കുട്ടികൾ അടക്കം 450 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. രക്തച്ചൊരിച്ചിൽ ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News