തമിഴ്‌നാട്ടില്‍ ആര്‍. എസ്. എസ് റൂട്ട്മാര്‍ച്ചിന് ഹോക്കോടതി അനുമതി

ചെന്നൈ- തമിഴ്‌നാട്ടില്‍ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഒക്ടോബര്‍ 22, 29 തിയ്യതികളില്‍ തമിഴ്‌നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താനാണ് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് ജി. ജയചന്ദ്രനാണ് പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്ന് മുതല്‍ അഞ്ച് ദിവസം മുമ്പെങ്കിലും പോലീസ് അനുമതി നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ആര്‍. എസ്. എസ് മാര്‍ച്ചിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ച്ചിന്റെ റൂട്ടില്‍ ഒരു മാറ്റവും ഉണ്ടാകരുതെന്ന് പറഞ്ഞ ജഡ്ജി അനുമതി നല്‍കുന്നതില്‍ പോലീസ് ഉന്നയിച്ച എല്ലാ എതിര്‍പ്പുകളും തള്ളി. എങ്കിലും ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. 

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജി. കാര്‍ത്തികേയനും രാബു മനോഹറും ഹാജരായി. 

തമിഴ്‌നാട്ടില്‍ ആര്‍. എസ്. എസ് മാര്‍ച്ചിന് കഴിഞ്ഞ വര്‍ഷവും പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഒടുവില്‍ 2022 ഏപ്രില്‍ മാസത്തില്‍ സുപ്രിം കോടതിയുടെ അനുമതിയോടെ സംസ്ഥാനത്തുടനീളം 45 സ്ഥലങ്ങളില്‍ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്തുകയായിരുന്നു.

Latest News