ജിദ്ദ- ഗാസക്ക് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഗാസക്ക് നേരെയുള്ള ഉപരോധം എടുത്തുകളയണമെന്നും സൗദി ആവശ്യപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ആഹ്വാനങ്ങൾ സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കുകയും ഉപരോധം എടുത്തുകളയുകയും വേണം. യു.എൻ, രക്ഷാ സമിതി തീരുമാനങ്ങൾക്കും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന അറബ് സമാധാന പദ്ധതിക്കും അനുസൃതമായി സമാധാന പ്രക്രിയ പ്രോത്സാഹിപ്പിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.