Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ  മുഖ്യപ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും

ഗുവാഹതി-മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പെടെ ആറുപേരാണ് കേസിലെ മുഖ്യ പ്രതികള്‍. ഗുവാഹതി സി ബി ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയില്‍ ഈ വര്‍ഷം മേയ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതിന് പിന്നാലെ ജൂലൈയില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ദേശവ്യാപകമായി ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെ സുപ്രീംകോടതി കേസ് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിയുന്നത് ഉള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സി ബി ഐ അറിയിച്ചു.
മണിപ്പൂരില്‍ കുക്കി വിഭാഗക്കാരനെ കത്തിച്ചുകൊന്നതായും കണ്ടെത്തിയിരുന്നു. രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിച്ച മേയ് നാലിന് തന്നെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 11-ാം തീയതിയാണ് യുവാവിനെ കത്തിച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നത്. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള തൗബാല്‍ ജില്ലയിലെ നോംഗ്‌പോക് സെക്മായിലായിരുന്നു സംഭവം. 37കാരനായ ലാല്‍ഡെന്‍താംഗ ഖോങ്സായിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
 

Latest News