ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കും, പോര്‍ട്ടല്‍ സജ്ജമാക്കും, മുസ്‌ലീംകളെ പരിഗണിക്കില്ല

ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം. കേരളം അടക്കം ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി മുന്നോട്ട് വന്നതിനാല്‍ സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ തന്നെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നാടപ്പാക്കുകയാണ് ചെയ്യുക. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നില്ല. 2019 ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി. മുസ്‌ലിംകളെ പരിഗണിക്കില്ല. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ തുടര്‍നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയായിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തിരുന്നു. ഈ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുക.

 

Latest News