എനിക്കെതിരേ പറഞ്ഞാല്‍ സോളാര്‍  കഥ മുഴുവന്‍ പറയും- ഗണേഷ്‌കുമാര്‍

കൊട്ടാരക്കര- സോളാര്‍ ആരോപണങ്ങളില്‍ നിയമസഭയില്‍ താന്‍ അര്‍ധസത്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സോളാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപിള്ള ഇടപെട്ടിട്ടുണ്ടെങ്കില്‍ യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണം. എനിക്കെതിരേ പറഞ്ഞാല്‍ കഥ മുഴുവന്‍ പറയാന്‍ കഴിയുന്ന അനേകം ആളുകളുണ്ട്. മുഖ്യമന്ത്രിയും ഞാനും ഗൂഢാലോചന നടത്തിയെന്ന് 77 പേജുള്ള സി.ബി.ഐ. റിപ്പോര്‍ട്ടിലെങ്ങും പറഞ്ഞിട്ടില്ല. ഗൂഢാലോചന നടത്തി ജീവിക്കേണ്ട ഗതികേട് ഗണേഷ്‌കുമാറിനില്ല. കഴിഞ്ഞ 22 വര്‍ഷമായി തന്നെക്കുറിച്ചു പറയാന്‍ പാടില്ലാത്ത വൃത്തികേടുകള്‍ പറഞ്ഞിട്ടും ഇരു മുന്നണിയിലും മത്സരിച്ച് ഭൂരിപക്ഷം കൂട്ടിയെന്നത് അഭിമാനമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (ബി) ബാലകൃഷ്ണപിള്ളയും മോനും മാത്രമുള്ള പാര്‍ട്ടിയല്ല, 50,000-ത്തിലധികം സജീവാംഗങ്ങളുണ്ട്. ഇടതുമുന്നണിയിലെത്തിയത് അധികാരം കൈയാളാനല്ല, അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Latest News