Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് വിദേശികളുടെ ഒഴുക്ക് നിലച്ചിട്ടില്ല; മൂന്നരലക്ഷത്തോളം വിസ അനുവദിച്ചു

റിയാദ് - ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത് 3,41,467 വിസകള്‍. ഇതില്‍ 64.8 ശതമാനവും ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകളായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,80,101 വിസകളും വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,61,366 വിസകളും അനുവദിച്ചു. ആകെ വിസകളില്‍ 52.8 ശതമാനവും അനുവദിച്ചത് പുരുഷ തൊഴിലാളികള്‍ക്കാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 13,570 പേരുടെ കുറവാണുണ്ടായത്. ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം 23 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ രാജ്യത്ത് 24 ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ടായിരുന്നു.
ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികളില്‍ 70 ശതമാനവും പുരുഷന്മാരാണ്. ആകെ 23,99,103 വീട്ടുവേലക്കാരാണ് സൗദിയിലുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 13,63,324 ഹൗസ് ഡ്രൈവര്‍മാരുണ്ട്. വീടുകളില്‍ സേവന, ക്ലീനിംഗ് തൊഴിലാളികളായി 6,84,622 വനിതകളും 2,36,593 പുരുഷന്മാരും ജോലി ചെയ്യുന്നു. ഹൗസ് മാനേജര്‍മാരായി 1,550 പുരുഷന്മാരും 952 വനിതകളും പാചകക്കാരും വെയ്റ്റര്‍മാരുമായി 15,502 പുരുഷന്മാരും 2,645 വനിതകളും വാച്ച്മാന്മാരായി 34,514 പുരുഷന്മാരും വീടുകളിലെ തോട്ടം തൊഴിലാളികളായി 2,685 പുരുഷന്മാരും ടൈലര്‍മാരായി 752 പുരുഷന്മാരും 1,258 വനിതകളും ഹോം നഴ്‌സുമാരായി 617 പുരുഷന്മാരും 1,930 വനിതകളും ട്യൂഷന്‍ അധ്യാപകരായി 495 പുരുഷന്മാരും 4,698 വനിതകളും ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികളില്‍ 16,88,722 പേര്‍ പുരുഷന്മാരും 7,10,381 പേര്‍ വനിതകളുമാണ്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ പുരുഷ ഗാര്‍ഹിക തൊഴിലാളികള്‍ 16,73,336 ഉം വനിതകള്‍ 7,39,337 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വനിതകളുടെ എണ്ണത്തില്‍ കുറവുണ്ടായി.
പുരുഷ ഗാര്‍ഹിക തൊഴിലാളികള്‍ പ്രതിമാസം 355 കോടി റിയാലും വര്‍ഷത്തില്‍ 4,260 കോടി റിയാലും വേതനയിനത്തില്‍ കൈപ്പറ്റുന്നു. വനിതകള്‍ പ്രതിമാസം 165 കോടി റിയാല്‍ വേതനം കൈപ്പറ്റുന്നു. പുരുഷ, വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ പ്രതിവര്‍ഷം 5,660 കോടിയിലേറെ റിയാല്‍ വേതനയിനത്തില്‍ കൈപ്പറ്റുന്നുണ്ടന്നാണ് കണക്കാക്കുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമകള്‍ വര്‍ഷത്തില്‍ 3,530 കോടി റിയാല്‍ ചെലവഴിക്കുന്നുണ്ട്. സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശരാശരി വേതനം 1,882 റിയാലാണ്. പുരുഷ തൊഴിലാളികളുടെ ശരാശരി വേതനം 2,122 റിയാലും വനിതകളുടെ ശരാശരി വേതനം 1,577 റിയാലുമാണ്. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 10.183 ദശലക്ഷം വിദേശികളാണുള്ളത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വിദേശികളാണ്.
 

Latest News