Sorry, you need to enable JavaScript to visit this website.

കരുണാകരനെ ദ്രോഹിച്ചവരെല്ലാം അനുഭവിച്ചു- പത്മജ വേണുഗോപാല്‍

തിരുവനന്തപുരം- പിതാവ് കെ കരുണാകരനെ ദ്രോഹിച്ചവരെല്ലാം അനുഭവിച്ചിട്ടുണ്ടെന്ന് മകള്‍ പത്മജ വേണുഗോപാല്‍. പിന്‍ഗാമിയാക്കാന്‍ കെ കരുണാകരന്‍ കരുതിയിരുന്നത് കെ മുരളീധരനെയല്ല. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരന്‍ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്. ആ ദ്രോഹത്തിന് അവര്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവര്‍ക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പത്മജ പറഞ്ഞു.
കെ. കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാന്‍ പരമാവധി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നില്‍ക്കുന്നവരില്‍ മിക്കവരും കരുണാകരന്‍ കൂടെ നിര്‍ത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കെ കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളുമെന്നും പത്മജ കുറ്റപ്പെടുത്തി. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും സഹിക്കാന് വയ്യാതായാല്‍ തനിക്ക് പലതും തുറന്നുപറയേണ്ടിവരും.

രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിര്‍ത്തി തോല്‍പ്പിക്കുന്ന പതിവ് പാര്‍ട്ടിയില്‍ ഇല്ലാതായിട്ടില്ലെന്നും പത്മജ തുറന്നടിച്ചു.

 

Latest News