Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിവിധ നഗരങ്ങളില്‍ റെയ്ഡ്; വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചു

റിയാദ്- സൗദി സുരക്ഷാ സേന വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍  വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. നിരവധി മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
റിയാദ്, ജസാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡുകളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മയക്കുമരുന്ന് വ്യാപാരത്തിന് ഒരു അപ്പാര്‍ട്ട്‌മെന്റ് ഉപയോഗിച്ച മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്തതായി റിയാദ് മേഖല പോലീസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്ത് ഹാഷിഷും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ആളുകളെ കൈയോടെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം, വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ആന്റി നാര്‍ക്കോട്ടിക് വിഭാഗം  ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത്.
സൂചനയുടെ അടിസ്ഥാനത്തില്‍ വ്യക്തിയെ നിരീക്ഷിച്ചതിനു ശേഷമാണ് കൈയോടെ പിടികൂടിയത്. മയക്കുമരുന്ന് ഗുളികകള്‍ ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു.
നഗരത്തിലെ യുവാക്കളെ ലക്ഷമിട്ടാണ് ലഹരി ഗുളികകള്‍ വിതരണം ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
ജിസാനില്‍ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ മയക്കുമരുന്ന് ചെടികള്‍ കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി. നാലു പേരെ അറസ്റ്റ് ചെയ്തതായി ജിസാനിലെ അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.
അതിര്‍ത്തി കടന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച  ഇവരുടെ പക്കല്‍ 75 കിലോ ഖത്ത് പിടിച്ചെടുത്തു.
മറ്റൊരു ഓപ്പറേഷനില്‍ അതിര്‍ത്തി കടക്കുന്നവരെ പിടികൂടുകയും ഇവരില്‍നിന്ന് 100 കിലോ ഖാത്ത് പിടിച്ചെടുക്കുകയും ചെയ്തു.
പിടികൂടിയ മയക്കുമരുന്നും കള്ളക്കടത്തുകാരെയും നാര്‍ക്കോട്ടിക് വിരുദ്ധ വകുപ്പിന് കൈമാറിയതായി അതിര്‍ത്തി രക്ഷാ സേന അറിയിച്ചു

 

Latest News