ഇസ്രായിലില്‍ വലിയ പരിഭ്രാന്തി ഇല്ലെന്ന് നാട്ടിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍

കൊച്ചി- ഇസ്രായലില്‍നിന്ന് മടങ്ങിയ ആദ്യസംഘത്തിലെ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. പാലക്കാട്, കണ്ണൂര്‍,മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഏഴുപേരാണ് നാട്ടിലെത്തിയത്.

മാധ്യമങ്ങളില്‍ കാണുന്നപോലെ അത്ര വലിയ പരിഭ്രാന്തി ഇസ്രായിലില്‍ ഇല്ലെന്ന് കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി നിള പറഞ്ഞു. അവിടെ എല്ലാവരും സുരക്ഷിതരാണ്. എല്ലാം സാധാരണപോലെയാണ്.  അവിടെത്തന്നെ തുടരാനാണ് ആഗ്രഹിച്ചിരുന്നത്. ഗാസ- ഇസ്രായില്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മടങ്ങിയതെന്നും നിള മാധ്യമങ്ങളോട് പറഞ്ഞു.

അവിടുത്തെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം സേഫ് ആണെന്ന് മലപ്പുറം സ്വദേശി ശിശിര പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്നത് സൗത്ത് മേഖലയിലായിരുന്നു. അവിടെയാണ് ആദ്യം റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നേരം വലിയ പ്രശ്‌നമായിരുന്നു. ആ ദിവസം ഞങ്ങള്‍ ഷെല്‍ട്ടറിലായിരുന്നു. പിറ്റേ ദിവസംമുതല്‍ കാര്യങ്ങള്‍ സാധാരണപോലെയായി. യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഇടയില്‍ ഒന്നോ രണ്ടോ മിസൈല്‍ വരും. അത് അവിടെ സാധാരണ സംഭവമാണെന്നും ശിശിര പറഞ്ഞു.

ഇസ്രായിലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെയാണ് ദല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്.
പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ദല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ചു. ഇസ്രായിലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ദല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

 

Latest News