ദമാസ്‌കസ്- ഇസ്രയേലിന്റെ കനത്ത ആക്രമണത്തെ തുടർന്ന് സിറിയയിലെ രണ്ടു പ്രധാനപ്പെട്ട വിമാനതാവളങ്ങൾ സർവീസ് നിർത്തി. തലസ്ഥാനമായ ദമാസ്‌കസിലെയും വടക്കൻ നഗരമായ അലപ്പോയിലെയും വിമാനത്താവളങ്ങളാണ് പ്രവർത്തനം നിർത്തിയത്. ഇസ്രായേൽ ആക്രമണങ്ങൾ ആവർത്തിച്ചതാണ് സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്. സർക്കാറിന്റെ നിയന്ത്രണത്തിലുള്ള വിമാനതാവളങ്ങളാണ് ഇവ രണ്ടും. ഇസ്രായിലിന്റെ ആക്രമണം വിമാനതാവളത്തിന്റെ റൺവേക്ക് സാരമായ കേടുപാടുകൾ വരുത്തി. സർവീസ് നിർത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയയാണ് അറിയിച്ചത്.
അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേൽ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി ടെലിഫോണിൽ ചർച്ച നടത്തി. ഇസ്രായേലിനെ നേരിടാൻ സഹകരിക്കാൻ അറബ്, ഇസ്ലാമിക രാജ്യങ്ങളോട് ഇരുവരും ആവശ്യപ്പെട്ടു.