Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ സിഐഎസ്എഫ്  അസിസ്റ്റന്റ് കമാന്‍ഡന്റിന് സസ്പെന്‍ഷന്‍

മലപ്പുറം-കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ സസ്പെന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പോലീസ് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും ഉയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് നവീന്‍. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പടെയുളളവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റ് അടക്കം ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം. ഇന്നലെ നവീനിന്റെ നവീനിന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ ഫ്ളാറ്റിലാണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരിപ്പൂര്‍ വിമാനത്താവളംവഴി 60 തവണയാണ് സ്വര്‍ണം കടത്തിയത്.
ഒക്ടോബര്‍ അഞ്ചിന് കരിപ്പൂര്‍ പൊലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയാണ് സ്വര്‍ണക്കടത്തിന്റെ ചുരുളഴിച്ചത്. പാര്‍ക്കിങ് ഏരിയയിലെ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത ജീപ്പിലുണ്ടായ വയനാട് സ്വദേശി എന്‍ വി മുബാറക്, മലപ്പുറം മൂര്‍ക്കനാടെ എ യൂസുഫ്, കൊണ്ടോട്ടിയിലെ കെ പി ഫൈസല്‍, വള്ളുവമ്പ്രത്തെ എം മുഹമ്മദ് നിഷാദ് എന്നിവരെയും വിമാനത്താവളത്തിലെ ലഗേജ് വിഭാഗം ജീവനക്കാരന്‍ ഷറഫലിയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാന വിവരം ലഭിച്ചത്. മുബാറക്കും യൂസുഫും ജിദ്ദയില്‍നിന്ന് സ്വര്‍ണവുമായെത്തിയ യാത്രക്കാരും ഫൈസലും നിഷാദും സ്വര്‍ണം സ്വീകരിക്കാനെത്തിയവരുമായിരുന്നു. ഇവരില്‍നിന്ന് 503 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടി.
നവീന്‍ സുപ്രധാന കണ്ണിഫൈസലിന്റെ ഫോണില്‍നിന്നാണ് കള്ളക്കടത്തുമായി ഷറഫലിക്കുള്ള ബന്ധം തെളിഞ്ഞത്. ഇയാളെ പിടികൂടി ചോദ്യം ചെയ്ത പോലീസ് രണ്ട് ഫോണും ഒരുലക്ഷം രൂപയും കണ്ടെടുത്തു. വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറുടെ ഡ്യൂട്ടി ചാര്‍ട്ട് നവീനില്‍ നിന്ന് ഷറഫലിക്ക് ലഭിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയക്കുന്ന കൊടുവള്ളിയിലെ റഫീഖിന് ഷറഫലി ഇത് അയച്ചുകൊടുത്തിട്ടുണ്ട്. നവീനുമായുള്ള വാട്സാപ്പ് ചാറ്റും ഫോണിലുണ്ട്. സ്വര്‍ണം കടത്തുന്നയാളുടെയും സാധനസാമഗ്രികളുടെയും ഫോട്ടോ, നവീന് പണം കൈമാറിയതിന്റെ വിവരം, കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് ഉയര്‍ത്താന്‍ നവീനുമായി നടത്തിയ ആശയവിനിമയം എന്നിവയും ചാറ്റിലുണ്ട്.

Latest News