Sorry, you need to enable JavaScript to visit this website.

കെ.എം. ഷാജിയെ കുറ്റവിമുക്തനാക്കി എന്നത് കള്ളപ്രചാരണം -എം.വി. ജയരാജൻ


കണ്ണൂർ-കള്ളപ്പണക്കേസിൽ കെ.എം. ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ. 47.35 ലക്ഷം രൂപയാണ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് 2021 ഏപ്രിൽ 12 ന് പിടിച്ചെടുത്തത്.  
പ്രസ്തുത തുക തിരിച്ചു നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചത് നിലവിലുള്ള നടപടിക്രമം മാത്രമാണ്.  തിരിച്ചു നൽകുമ്പോൾ തത്തുല്യ തുകക്ക് ബാങ്ക് ഗാരണ്ടി നൽകണമെന്ന വ്യവസ്ഥയുണ്ട്.  അതായത് ഷാജിയുടെ വീട്ടിൽനിന്നും പിടിച്ചെടുത്ത തുക ഷാജിക്ക് സ്വന്തമായി വീട്ടിൽ കൊണ്ടുപോകാൻ കഴിയില്ല. അങ്ങനെ ചെയ്യണമെങ്കിൽ ബാങ്ക് ഗാരണ്ടിക്കായി വീണ്ടും കള്ളപ്പണം കണ്ടെത്തേണ്ടിവരും.  ഹൈക്കോടതി വിധിയിലെ 7, 8 പേരഗ്രാഫുകളിൽ കെ.എം. ഷാജി നടത്തിയ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് എണ്ണിപ്പറയുന്നുണ്ട്.  47.35 ലക്ഷം രൂപ ജനങ്ങളിൽ നിന്ന് ശേഖരിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6 നായിരുന്നു. ഷാജി ഹാജരാക്കിയ റസീറ്റുകൾ 2021 ഏപ്രിൽ 7, 8, 9 തീയതികളിലേതാണ്.  തെരഞ്ഞെടുപ്പ് തീയതിക്ക് ശേഷം ചെലവുകൾക്കായി ഫണ്ട് പിരിച്ചതിൽ വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി സംശയം പ്രകടിപ്പിച്ചത് ശരിയാണെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.  ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കണക്കുമായി യാതൊരു പൊരുത്തവുമില്ലെന്ന വസ്തുത കോടതി വിധിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.  ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 47.35 ലക്ഷം രൂപയാണെങ്കിൽ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച തുക 6.09 ലക്ഷം മാത്രമാണ്.  ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡമനുസരിച്ചുള്ള ദൈനംദിന വരവുചെലവ് കണക്ക് ബുക്ക് സമർപ്പിച്ചിട്ടുമില്ല.  2021 ലെ ഇലക്ഷൻ കമ്മീഷൻ ചട്ടമനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതായി ഷാജി തന്നെ പറയുന്നത് 47.35 ലക്ഷം രൂപയാണ്. അതാവട്ടെ, ഇലക്ഷൻ കഴിഞ്ഞതിന് ശേഷമാണുതാനും. അപ്പോൾ ഇലക്ഷൻ കാമ്പയിൻ സമയത്ത് യാതൈാന്നും ചെലവഴിച്ചിട്ടില്ലെന്നാണോ? ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കണക്കിലാവട്ടെ, മാർച്ചിലും ഏപ്രിലിലും തുക ചെലവഴിച്ചതായി പറയുന്നുമുണ്ട്.  
2015-16 മുതൽ 2020 വരെ ആദായനികുതി വകുപ്പിന് റിട്ടേൺസ് സമർപ്പിക്കുകയോ നികുതി അടക്കുകയോ ചെയ്യാത്ത കെ.എം. ഷാജി, 2021 ൽ 10.47 ലക്ഷം രൂപ ആദായനികുതി അടച്ചത് ആശ്ചര്യകരമാണെന്നാണ് കോടതി പറയുന്നത്. തന്റെ വരവ് വിവരം നിയമാനുസൃതം യഥാസമയം ആദായനികുതി വകുപ്പിനെ അറിയിക്കുന്ന ആളല്ല ഷാജി എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് ഫണ്ടാണെങ്കിൽ ഷാജിയുടെ വ്യക്തിപരമായ സമ്പാദ്യമല്ല. അതുകൊണ്ട് തന്നെ കോടതിവിധിയിലൂടെ തിരിച്ചുകിട്ടുന്ന പണം ഷാജി സ്വന്തം പാർട്ടിക്കോ യു.ഡി.എഫിനോ നൽകേണ്ടതല്ലേ. അതിന് ഷാജി തയാറാകുമോ, ഇല്ലെങ്കിൽ പാർട്ടി ആവശ്യപ്പെടുമോ?  ഇതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് -ജയരാജൻ പറഞ്ഞു.
പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ കാര്യവും വിജിലൻസ് പ്രത്യേക കോടതി പ്രകടിപ്പിച്ച സംശയവും ഹൈക്കോടതി ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഈ ഉത്തരവിൽ, എന്തു തന്നെ ഉണ്ടായിരുന്നാലും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാൽ വിചാരണക്കോടതിക്ക് കേസിന്റെ വിചാരണയുമായി മുന്നോട്ടു പോകാമെന്ന് നിർദേശം നൽകിയിട്ടുമുണ്ട്. പിടിച്ചെടുത്ത തുകക്ക് തത്തുല്യമായ ബാങ്ക് ഗാരണ്ടിയോടെ ഷാജിക്ക് പണം നൽകാമെന്ന കോടതി ഉത്തരവ് അഴിമതിക്കേസിൽ ഷാജിയെ വെറുതെ വിട്ടെന്ന മട്ടിൽ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണ്.  ഇത് ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ജയരാജൻ പറഞ്ഞു.

Latest News